തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ കമ്പനി ഇതിനകം 200 മുതല്‍ 700 വരെ കോടി രൂപയുടെ ഡാറ്റ സംസ്ഥാനത്തു നിന്ന് സൗജന്യമായി കൈക്കലാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ജനങ്ങളുടെ ജീവന്‍പോലും അപകടത്തിലാക്കുന്ന തരത്തിലുള്ള ഡാറ്റയാണ് കമ്പനിക്ക് കൈമാറിയിരിക്കുന്നത്. ഒരു പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വന്‍കിട ഫാര്‍മ സ്യുട്ടിക്കല്‍ കമ്പനികള്‍ക്ക് കൈമാറിയാല്‍ അതിന് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക. ഇതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ആരോപിച്ചു.
ഇടപാടിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയാണ്. വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. കാബിനറ്റ് തീരുമാനിക്കാതെ ഐ.ടി സെക്രട്ടറി എങ്ങനെ കരാറില്‍ ഒപ്പിട്ടു എന്ന് വ്യകതമാക്കണം. എങ്ങനെയാണ് കമ്പനിയെ കണ്ടെത്തിയത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരു കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ അവരുടെ ചരിത്രം എന്ത് എന്ന് പരിശോധിക്കണം, നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കണം. ഇത് രണ്ടും പരിശോധിക്കാതെയാണ് സ്പ്രിങ്ക്ളര്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റ് അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് കേസുണ്ട് എന്നതുകൊണ്ട് സ്പ്രിങ്ക്ളര്‍ കമ്പനിക്കെതിരായ കേസുകള്‍ ന്യായീകരിക്കപ്പെടുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.