ജയ്‌പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാല്‍ സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനാണ് മുഖ്യമന്ത്രി കസേര ലഭിക്കാന്‍ സാധ്യത. എന്നാല്‍ ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് നേതൃത്വം താത്പര്യപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ന് വൈകുന്നേരം അശോക് ഗെഹ്ലോട്ടിന്‍റെ വസതിയില്‍ എം എല്‍ എമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. നിരീക്ഷകനായി മല്ലികാർജുൻ ഖാർഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കനും യോഗത്തിൽ പങ്കെടുക്കും.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് നെഹ്‌റുകുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് നെഹ്റു കുടുംബത്തിന്‍റെ പിന്തുണയോടെ അശോക് ഗെഹ്ലോട്ടിന്‍റെ പേരാണ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയോടൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചിന്തന്‍ ശിബിറത്തില്‍ എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കണമെന്നും ഒരു നേതാവ് ഒരു പദവി എന്ന രീതിയാണ് കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
പാര്‍ട്ടി നേതൃത്വം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ സ്പീക്കർ സി പി ജോഷിയെ മുഖ്യമന്ത്രിയാക്കാനാണ് ഗെലോട്ട് ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഗെഹ്ലോട്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും നിലവിലെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിന് വീണ്ടും മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുകയും ചെയ്താല്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം, രാഹുല്‍ ഗാന്ധി മത്സര രംഗത്തില്ലാത്തതിനാല്‍ അശോക് ഗെഹ്ലോട്ട്, ശശി തരൂര്‍, മനിഷ് തിവാരി തുടങ്ങിയവരായിരിക്കും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുക.