തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കി ഗവര്‍ണര്‍ മാറ്റിയെന്നും ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും ജനയുഗം പത്രത്തിന്‍റെ എഡിറ്റോറിയലില്‍ പറയുന്നു. ഗവര്‍ണര്‍ പദവി അനാവശ്യമാണെന്ന നിലപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പല അന്വേഷണ കമ്മീഷനുകളും ഭരണ പരിഷ്കരണ കമ്മിറ്റികളും നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ ഇത് അവസാനിപ്പിക്കാതെ മുന്‍പോട്ട് കൊണ്ടുപോയത് കാലങ്ങളായി അധികാരത്തിലിരിക്കുന്ന കേന്ദ്രസര്‍ക്കാരുകളുടെ നിക്ഷിപ്ത താത്പര്യമാണ്. പ്രതിപക്ഷ സര്‍ക്കാരുകളുടെ ഭരണത്തെ ബുദ്ധിമുട്ടിലാക്കുകയും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയുമാണ് ഇപ്പോള്‍ പല ഗവര്‍ണര്‍മാരും ചെയ്യുന്നതെന്നും ലേഖനത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ സി പി ഐ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തിലെ ജനങ്ങള്‍ക്ക് ഗവര്‍ണറിലുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണ്. അദ്ദേഹം മനോനില തെറ്റിയവരെ പോലെയാണ് പെരുമാറുന്നത്. കഴിഞ്ഞ ദിവസം ചില ചെലവുകളെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ ധൂര്‍ത്ത് എന്ന് വിമര്‍ശിക്കുകയുണ്ടായി. ധൂര്‍ത്ത് അറിയണമെങ്കില്‍ വെബ്സൈറ്റില്‍ കേരള രാജ്ഭവന്‍ എന്ന് സര്‍ച്ച് ചെയ്ത് നോക്കണമെന്നും സിപിഐ വിമർശിച്ചു. പേഴ്സണല്‍ സ്റ്റാഫ് അടങ്ങുന്ന ഗവര്‍ണറെന്ന പദവിക്കുവേണ്ടിയുള്ള ഈ സംവിധാനങ്ങള്‍ക്കായി മാത്രം ഓരോ മാസവും കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കപ്പെടുന്നതെന്ന് 'മലിനമാക്കപ്പെടുന്ന രാജ്ഭവനുകൾ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.