കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീര്‍ എം എല്‍ എ. ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണെന്ന് എം കെ മുനീര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ചിലരുടെ പ്രതീക്ഷമാത്രമാണെന്നും എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു. ഷാജിയുമായി ബന്ധപ്പെട്ട വിഷയം പൊതുചര്‍ച്ചയിലേക്ക് നീങ്ങേണ്ടതില്ലെന്നും പാര്‍ട്ടി ഫോറത്തില്‍ അദ്ദേഹം വിശദീകരണം നല്‍കിയാല്‍ മതിയാകുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്തയോട് കഴിഞ്ഞ ദിവസം കെ എം ഷാജി പ്രതികരിച്ചിരുന്നു. പാര്‍ട്ടി തന്നെ തിരുത്തിയാലും ശത്രുപാളയത്തിലേക്ക് പോകില്ലെന്നും പാര്‍ട്ടിക്ക് എല്ലാവരെയും തിരുത്താന്‍ സാധിക്കുമെന്നുമാണ് ഷാജി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് കെ എം ഷാജിക്കെതിരെ പ്രധാന നേതാക്കള്‍ വിമര്‍ശനമുന്നയിച്ചത്.
കെ.എം. ഷാജി പാർട്ടി വേദികളിലല്ലാതെ പാർട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും ഇത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നും ലീഗ് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഷാജിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുണ്ടെന്നും ഇത്തരം രീതികള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നോ നാളെയോ പാണക്കാടെത്തി സാദിഖലി തങ്ങളുമായി കെ എം ഷാജി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.