തൃക്കാക്കര: മകനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അപകീര്‍ത്തികരമായ പ്രചാരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി തൃക്കാക്കര എം എല്‍ എ ഉമാ തോമസ്. തന്നെയും കുടുംബത്തെയും അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും തന്നെ രാഷ്ട്രീയമായി അപമാനിക്കാനായാണ് പരേതനായ ഭര്‍ത്താവിനും മക്കള്‍ക്കുമെതിരെ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്നും ഇത്തരം പോസ്റ്റുകള്‍ അപ്പ്‌ലോഡ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തി അവര്‍ക്കെതിരെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുളള നിയമപ്രകാരവും സൈബര്‍ നിയമപ്രകാരവും നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കെഴുതിയ പരാതിയില്‍ ഉമാ തോമസ് പറഞ്ഞു.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉമാ തോമസിന്റെ മകന്‍ അറസ്റ്റിലായി എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. 'എന്റെ മടിയില്‍ കിടന്ന് വളര്‍ന്ന കുട്ടിയായിരുന്നു. ഇപ്പോള്‍ രണ്ടാം തവണ ലഹരിവിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവന്‍ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ്'-എന്നാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയില്‍ വി ഡി സതീശന്‍ പറഞ്ഞത്. വി ഡി സതീശന്‍ പറഞ്ഞ കുട്ടി ഉമാ തോമസിന്റെ മകനാണ് എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചാരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് മരിച്ചിട്ടും പി ടിയോടുളള പക തീരാത്തവരാണ് എന്നായിരുന്നു ഉമാ തോമസ് പ്രതികരിച്ചത്. 'ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ് കണ്ടു. പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്. മൂത്ത മകൻ തൊടുപുഴ അൽ-അസർ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരിച്ചിട്ടും ചിലർക്ക് പി. ടി യോടുള്ള പക തീർന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയിൽ എന്റെ പോരാട്ടം അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല. പി.ടി തുടങ്ങിവച്ചതൊക്കെ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവർക്കും ഷെയർ ചെയ്തവർക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി ജി പി ക്കും, പരാതി നൽകും'-എന്നായിരുന്നു ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.