മോസ്കോ: അന്തരിച്ച സോവിയറ്റ് യൂണിയന്റെ അവസാനത്തെ ഭരണാധികാരി മിഖയേല്‍ ഗോര്‍ബച്ചേവിന്‍റെ മൃതദേഹം അടക്കം ചെയ്യുന്നതിന് റഷ്യ ഔദ്യോഗിക ബഹുമതി നല്‍കില്ല. പകരം സൈനിക ബഹുമതിയോടെയാണ് അടക്കം നിശ്ചയിച്ചിരിക്കുന്നത്. മിഖയേല്‍ ഗോര്‍ബച്ചേവിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ പങ്കെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. തിരക്ക് കാരണം പ്രസിഡന്‍റിന് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനാവില്ലെന്ന് റഷ്യന്‍ പാര്‍ലമെണ്ടറികാര്യ വക്താവ് ദിമിത്രി പെസ്കോവ് ആണ് അറിയിച്ചിരിക്കുന്നത്.
നാളെ (ശനി)യാണ് മോസ്കോയില്‍ അന്തരിച്ച മുന്‍ യു എസ് എസ് ആര്‍ പ്രസിഡന്‍റിന്‍റെ സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. സംസ്കാരത്തിന് മുന്നോടിയായി കോളംസ് ഹാളില്‍ പൊതുചടങ്ങുകള്‍ നിശ്ചയിച്ചിട്ടുണ്ട്. മോസ്കോയിലെ സെന്‍ട്രല്‍ ഹോസ്പിറ്റലിലാണ് ഗോര്‍ബച്ചേവിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അവിടെയെത്തി പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ അന്ത്യോപചാരമര്‍പ്പിച്ചിരുന്നു. പലഘട്ടങ്ങളില്‍ അടുത്തും അകന്നും പെരുമാറിയിട്ടുള്ള നേതാക്കളാണ് മിഖയേല്‍ ഗോര്‍ബച്ചേവും വ്ലാദിമിര്‍ പുടിനും. എന്നാല്‍ റഷ്യ നടത്തിയ ഉക്രെയിന്‍ അധിനിവേശത്തെ ഗോര്‍ബച്ചേവ് എതിര്‍ക്കുകയാണ് ചെയ്തത്.
നിലവില്‍ പിരിഞ്ഞുപോയ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ കൂട്ടി യോജിപ്പിച്ച് റഷ്യ ലോകത്തെ ഒന്നാമത്തെ ശക്തിയാകണം എന്നാഗ്രഹിക്കുന്ന പുടിന്‍ അടിസ്ഥാനപരമായി സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തള്ളിപ്പറഞ്ഞ നേതാവാണ്. 20-ാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം എന്നാണ് പുടിന്‍ സോവിയറ്റ് തകര്‍ച്ചയെ വിശേഷിപ്പിച്ചത്. ഗോര്‍ബച്ചേവിന്‍റെ മരണ അറിയിപ്പ് കിട്ടി ഒരു പകല്‍ കഴിഞ്ഞാണ് പുടിന്‍ അനുശോചനം അറിയിച്ചത്. ഇത് രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ്. ഗോര്‍ബച്ചേവിന്റെ കാലത്ത് കെ ജി ബി തലവനായിരുന്നു വ്ലാദിമിര്‍ പുടിന്‍.