കൊച്ചി: ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണമെന്ന് കേരളാ ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കണമെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നല്‍കി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെതാണ് സുപ്രധാന ഉത്തരവ്. രണ്ട് മാസത്തിനുള്ളില്‍ പുതിയ പാഠ്യപദ്ധതി തയ്യാറാക്കണമെന്നും ഇതിനായി വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഒരു പോക്‌സോ കേസ് പ്രതിയുടെ ജാമ്യഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് മാസങ്ങൾക്ക് മുമ്പ് കോടതി ഇതിൽ സിബിഎസ്ഇയെയും സര്‍ക്കാരിനെയും കക്ഷി ചേര്‍ത്തിരുന്നു. പോക്‌സോ കേസില്‍ കുട്ടികള്‍ പ്രതിയായി വരുന്നുണ്ടെന്നും അതിനാല്‍ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനാണ് നിയമവ്യവസ്ഥകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളെ ഇടകലര്‍ത്തി ഇരുത്തി പഠിപ്പിക്കുമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ലെന്ന തരത്തില്‍ ചില നേതാക്കളില്‍ നിന്നും പ്രസ്താവനയുണ്ടായപ്പോള്‍ കുട്ടികള്‍ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമായ വിശദീകരണം നല്‍കിയിരുന്നു. സ്കൂളുകള്‍ മികസ്ഡ് ആക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.