കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ പുതിയ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ നാളെ പുറത്തിറക്കും. നിയന്ത്രണങ്ങളും, ഇളവുകളും സംബന്ധിച്ചാണ് മാർഗനിർദേശം പുറപ്പെടുവിക്കുക. കേന്ദ്രസർക്കാറിന്റെ മാർഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാകും ലോക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾ തീരുമാനം എടുക്കുക.
21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ചൊവ്വാഴ്ച അര്‍ധരാത്രി അവസാനിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ മെയ് 3 വരെ നീട്ടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകളുണ്ടാകും. എന്നാൽ യാത്രാനിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകില്ല. സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബുദ്ധിമുട്ട് സഹിട്ട് രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ എന്തിനും തയ്യാറായി. കേസുകള്‍ കുറഞ്ഞതിന് ഓരോരുത്തരും കാരണക്കാരായെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസിത രാജ്യങ്ങളേക്കാൾ മെച്ചമാണ് ഇന്ത്യയുടെ നില. രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികൾ കൊവിഡ് പ്രതിരോധത്തിൽ സഹായകരമായി. വൈറസ് എല്ലാ തലത്തിലും തടയണമെന്ന് പ്രധാന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് കൃത്യമായ വിലയിരുത്തലുകൾ നടത്തും. പുതിയ ഹോട്ട്സ്പോട്ടുകൾ വന്നാൽ, നമ്മുടെ ശ്രമങ്ങൾക്ക് തടസങ്ങൾ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഏഴിന നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടു വെച്ചു. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കുക, മുതിർന്ന പൗരന്മാർക്ക് പ്രത്യേക കരുതൽ നൽകുക, രോഗപ്രതിരോധം ശക്തമാക്കുക, കേന്ദ്രസർക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുക, പാവപ്പെട്ടവരെ സഹായിക്കുക, തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചു വിടരുത്, ആരോഗ്യപ്രവർത്തകരെ മാനിക്കുക, ആദരിക്കുക, എന്നീ എഴ് നിർദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്.