പാലക്കാട്: മധു വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മധുവിന്റെ അമ്മ മല്ലി. പ്രതികളുടെ ജാമ്യം റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്നും തന്നെ ഇതുവരെ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണെന്നും മധുവിന്റെ അമ്മ പറഞ്ഞു. 'ഒരുപാട് സന്തോഷം. സാക്ഷികള്‍ കൂറുമാറിക്കൊണ്ടിരുന്നപ്പോള്‍ മനസില്‍ തീയായിരുന്നു. ഭക്ഷണം കഴിക്കാനോ വെളളം കുടിക്കാനോ പോലും സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഒരുപാട് ആശ്വാസം തോന്നുന്നുണ്ട്. ഇനിയാരും കൂറുമാറില്ലെന്നാണ് കരുതുന്നത്. നീതി കിട്ടുമെന്നാണ് പ്രതീക്ഷ'-എന്നാണ് മല്ലിയുടെ പ്രതികരണം.
അട്ടപ്പാടിയില്‍ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മണ്ണാർക്കാട് എസ് സി- എസ് ടി കോടതി ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്ക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇക്കാര്യം അംഗീകരിച്ചാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മരയ്ക്കാര്‍, ഷംസുദ്ദീന്‍, അനീഷ്, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, നജീബ്, ജൈജു മോന്‍, അബ്ദുള്‍ കരീം, സജീവ്, ബിജു, മുനീര്‍ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ പതിനാറ് പ്രതികളില്‍ ഒന്നാംപ്രതി അബ്ബാസടക്കം നാലുപേരുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടില്ല. അനീഷിനെയും ബിജുവിനെയും സിദ്ധിഖിനെയും പൊലീസ് റിമാന്‍ഡ് ചെയ്തു. മറ്റുളളവര്‍ക്കായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികള്‍ നേരിട്ടും മറ്റുളളവരെ ഉപയോഗിച്ചും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍ റെക്കോര്‍ഡുകളടക്കം പ്രൊസിക്ക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.കേസില്‍നിന്ന് പിന്മാറാനാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയെയും സഹോദരി സരസുവിനെയും പ്രതികളിലൊരാളുടെ ബന്ധുക്കള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രൊസിക്ക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2018 മെയ് മുപ്പതിനായിരുന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.