കൊല്ലം: എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമ്പോൾ കുറച്ചുകാലത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് സി പി ഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ ആവശ്യം. ഇടതു മന്ത്രിസഭ വീണ്ടും അധികാരത്തിലേറിയാൽ ഒന്നോ രണ്ടോ വർഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്നാണ് ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിലുയർന്ന അഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമ്മേളനത്തിൽ വിമർശനമുണ്ടായി. മുഖ്യമന്ത്രി സി പി ഐയുടെ മന്ത്രിമാരെ അവഗണിക്കുകയാണെന്നും കൊവിഡ് സമയത്ത് ആരോഗ്യവകുപ്പിലേക്ക് സിപിഎമ്മുകാരെ തിരുകിക്കയറ്റിയെന്നും സി പി ഐ പ്രതിനിധികൾ വിമർശിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സി പി ഐയുടെ കയ്യിലുണ്ടായിരുന്ന സുപ്രധാന വകുപ്പുകൾ രണ്ടാം പിണറായി സർക്കാരിലെത്തിയപ്പോൾ സിപിഎം പിടിച്ചെടുക്കുകയും എൽഡിഎഫ് മുന്നണിയിലെ ചെറിയ പാർട്ടികൾക്ക് നൽകുകയും ചെയ്തു എന്നും പുതിയ വകുപ്പുകൾ ചോദിച്ചുവാങ്ങാൻ സി പി ഐയ്ക്ക് സാധിച്ചില്ലെന്നും വിമർശനമുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സീറ്റ് കൂടിയപ്പോൾ സി പി ഐയ്ക്ക് കുറഞ്ഞു. അത് നേതൃത്വത്തിന്റെ വീഴ്ച്ചയാണ് എന്നും അഭിപ്രായമുയർന്നു.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനമുണ്ടായി. സംസ്ഥാന സെക്രട്ടറി പല കാര്യങ്ങളിലും മൗനം പാലിക്കുന്നുണ്ടെന്നും ആർക്കുമുന്നിലും നാവ് പണയം വയ്ക്കരുതെന്നും പ്രതിനിധികൾ പറഞ്ഞു.