കോഴിക്കോട്: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ നടപടിയെ തള്ളി സിപിഎം. മേയര്‍ ബീന ഫിലിപ്പിന്‍റെ നടപടി ശരിയായില്ല. പാര്‍ട്ടിയെന്നും ഉയര്‍ത്തിപ്പിടിച്ച പ്രഖ്യാപിത മൂല്യങ്ങള്‍ക്കെതിരാണ് മേയറുടെ നടപടിയെന്നും സിപിഎം ജില്ലാ കമ്മറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മേയറുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മേയറുടെ നിലപാടിനെ പരസ്യമായി തള്ളിക്കളയുന്നുവെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം പാര്‍ട്ടി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമാണ് മേയര്‍ പറഞ്ഞത്. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികള്‍ക്ക് എത്രത്തോളം സ്‌നേഹം കൊടുക്കുന്നു എന്നതിനാണ് പ്രാധാന്യമെന്നും ബീനാ ഫിലിപ്പ് പറഞ്ഞിരുന്നു. 'ശ്രീകൃഷ്ണന്റെ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസില്‍ ഉള്‍ക്കൊളളണം. ബാലഗോകുലത്തിന്റേതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടായാല്‍ അമ്മമാര്‍ മക്കളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണം. അപ്പോള്‍ കുട്ടികളിലും ഭക്തിയും സ്‌നേഹവുമുണ്ടാകും.കേരളീയര്‍ കുട്ടികളെ സ്‌നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണ്' എന്നാണ് ബീന ഫിലിപ്പ് പറഞ്ഞത്.'ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയായിരുന്നു മേയര്‍ വേദിയിലെത്തിയത്.
ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎമ്മിന്റെ മേയര്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ ചിലവില്‍ ആര്‍ എസ് എസിന് ഒരു മേയറെ കിട്ടി എന്നാണ് കോണ്‍ഗ്രസ് പരിഹസിച്ചത്. ബീനാ ഫിലിപ്പ് ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോ എന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറാണോ എന്നും കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ചോദിച്ചിരുന്നു. അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണവുമായി ബീനാ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ബാലഗോകുലം ആര്‍ എസ് എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് പറഞ്ഞിട്ടില്ലെന്നുമാണ് ബീനാ ഫിലിപ്പിന്റെ വാദം.