പത്തനംതിട്ട: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം. എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ? അടൂരിൽ ചിറ്റയത്തെ തോൽപ്പിക്കാൻ സിപിഐഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. അതാണ് ഭൂരിപക്ഷം കുറഞ്ഞത്. അതേകുറിച്ച് സംസ്ഥാന സെക്രട്ടറി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? തുടങ്ങി കാനം പിണറായിയുടെ അടിമയെ പോലെ പ്രവർത്തിക്കുന്നു എന്നുവരെ വിമര്‍ശനമുയര്‍ന്നു.
പന്തളത്ത് ബിജെപി ജയിച്ചാലും സിപിഐ സ്ഥാനാർഥികൾ ജയിക്കരുതെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ വിചാരിച്ചു. പന്തളം നഗരസഭയിലെ സിപിഐ സ്ഥാനാർത്ഥികളുടെ നിസാര വോട്ട് തോൽവി സംഭവിച്ചത് കാലു വാരലിലാണെന്നും സിപിഐ വിമർശിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെയും സിപിഐ രൂക്ഷമായി വിമർശിച്ചു. മന്ത്രിക്ക് ആരോഗ്യവകുപ്പിൽ നിയന്ത്രണമില്ല. കെ കെ ശൈലജയുടെ കാലത്തുണ്ടായിരുന്ന നല്ല പേര് നഷ്ടപ്പെട്ടു. ചിറ്റയം ഗോപകുമാറുമായി മന്ത്രിക്കുണ്ടായിരുന്ന തർക്കം ഇടതുമുന്നണിക്ക് നാണക്കേടായി എന്നും വിമര്‍ശനമുയര്‍ന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദേശീയ നിർവാഹകസമിതി അംഗം ആനി രാജയെ അപഹസിച്ച് സിപിഎം നേതാവ് എം എം മണി രംഗത്തു വന്നപ്പോൾ സംസ്ഥാന നേതൃത്വം അവരെ സംരക്ഷിച്ചില്ല. നേരത്തേ പൊലീസിൽ ആർഎസ്എസ് ഗ്യാങ്ങുണ്ട് എന്ന ആനി രാജയുടെ വിമർശനത്തിലും കാനം അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. കെ റെയിൽ വിഷയത്തിൽ സ്ഥലം നഷ്ടപ്പെടുന്നവരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സംസ്ഥാന നേതൃത്വം തയ്യാറായില്ല. കഴിഞ്ഞ മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ മികച്ച പ്രകടനം നടത്തിയെങ്കിലും ഇപ്പോഴത്തെ മന്ത്രിമാരെക്കുറിച്ച് അത്ര മതിപ്പില്ലെന്നും വിലയിരുത്തലുണ്ടായി.