ഡൽഹി: വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള പ്രക്രിയ കൂടിയാലോചനകൾ നടത്താതെ തെരഞ്ഞെടുപ്പ് കമ്മീ ഷൻ പുനരാരംഭിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു. നടപടികൾ നിർത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡാറ്റാ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനത്തിനും, അർഹരായ വോട്ടർമാർ വോട്ടർപട്ടികയിൽനിന്ന് പുറത്താകാനും ഇടയാക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെന്ന് യെച്ചൂരി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2015-ൽ സുപ്രീംകോടതി നിർത്തിവയ്‌ക്കുന്നതിനുമുമ്പ് രാജ്യത്തെ 31 കോടി വോട്ടർമാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018-ലെ തെലങ്കാന തെരഞ്ഞെടുപ്പിൽ ഒട്ടേറെ യഥാർഥ വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായി എന്നാണ് യെച്ചൂരി കത്തിലൂടെ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ സർക്കാർ നിരീക്ഷണ സംവിധാനങ്ങൾക്ക് ലഭിക്കുന്നത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണ്. ഇത്തരം പിഴവുകളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് വരുംവരെ വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർത്തിവയ്‌ക്കണമെന്നും യെച്ചൂരി ആവശ്യപ്പെടുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1960-ലെ ‘രജിസ്‌ട്രേഷൻ ഓഫ് ഇലക്‌ടേഴ്‌സ് റൂൾസ് ’ ഭേദഗതി ചെയ്‌താണ് ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നത്. അതേസമയം, ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള പുതിയ ഭേദഗതിയിലൂടെ ഇലക്‌ട്രൽ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥർക്ക് വോട്ടർമാരുടെ ആധാർ വിവരങ്ങൾ തേടാനുള്ള സാങ്കേതിക അനുമതി നൽകിയിരിക്കുകയാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു.