കോഴിക്കോട്: കാലാകാലങ്ങളായി പിന്‍തുടരുന്ന രീതികളില്‍ നിന്ന് വ്യത്യസ്തമായി പളളിയില്‍ നടന്ന നിക്കാഹ് ചടങ്ങില്‍ സാക്ഷിയായി വധു. കുറ്റ്യാടി സ്വദേശി ബഹ്ജ ദലീലയാണ് പാലേരി ജുമാ മസ്ജിദില്‍ നടന്ന വിവാഹ കര്‍മ്മത്തിന് സാക്ഷിയായത്. വരന്‍ ഫഹദ് ഖാസിമില്‍നിന്ന് വേദിയില്‍വെച്ചുതന്നെ ബഹ്ജ മഹറും സ്വീകരിച്ചു. വീട്ടില്‍നിന്ന് ബന്ധുക്കള്‍ക്കൊപ്പം പളളിയിലെത്തിയ ബഹ്ജയ്ക്ക് പളളിക്കുളളില്‍ ചടങ്ങ് നടക്കുന്ന സ്ഥലത്തുതന്നെ ഇരിപ്പിടം നല്‍കുകയായിരുന്നു.
മത പണ്ഡിതന്മാരോട് അനുമതി ചോദിച്ച് അനുകൂലമായ മറുപടി ലഭിച്ചതോടെയാണ് വധുവിന് ചടങ്ങില്‍ സംബന്ധിക്കാന്‍ അനുമതി നല്‍കിയതെന്ന് മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ഖതീബ് ഫൈസല്‍ പൈങ്ങോട്ടായിയാണ് നിക്കാഹിന് നേതൃത്വം നല്‍കിയത്. സാധാരണ മുസ്ലീം വിവാഹച്ചടങ്ങുകളില്‍ വധുവിന് വലിയ പ്രാധാന്യമുണ്ടാവാറില്ല. മാത്രമല്ല വധുവിന് ചടങ്ങുകള്‍ കാണാനും അവസരം ലഭിക്കില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു മത പണ്ഡിതന്‍റെ സാന്നിദ്ധ്യത്തില്‍ വരനും വധുവിന്‍റെ പിതാവും മഹല്ല് കമ്മിറ്റി അംഗങ്ങളും ഇരു കുടുംബങ്ങളിലെയും ഏതാനും ചില പുരുഷന്മാരുമാണ് നിക്കാഹില്‍ പങ്കെടുക്കാറുള്ളത്. നിക്കാഹിനുശേഷം വധുവിന്റെ വീട്ടിലെത്തി വരന്‍ മഹര്‍ അണിയിക്കും. എന്നാല്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറുന്നതിനോ നിക്കാഹില്‍ പങ്കെടുക്കുന്നതിനോ മതപരമായ വിലക്കുകള്‍ ഇല്ലെന്ന പണ്ഡിതരുടെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച്ച ഇതേ മഹല്ലില്‍ നടന്ന ഇ ജെ അബ്ദുറഹിമാന്റെ മകള്‍ ഹാലയുടെ നിക്കാഹിനും ഹാലയും മാതാവും സാക്ഷിയായിരുന്നു.