മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികം വൈകാതെ താഴെ വീഴുമെന്നും സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമെന്നും മഹാരാഷ്ട്ര മുൻ മന്ത്രിയും ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. 'ഉദ്ദവ് താക്കറെയെ തകര്‍ത്ത് അധികാരത്തിലെത്തിയ ഷിന്‍ഡേ സര്‍ക്കാര്‍ അധികനാള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ല. ഉദ്ദവ് താക്കറെ തന്‍റെ എം എല്‍ എമാരെയും മന്ത്രിമാരെയും വിശ്വസിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന് പറ്റിയ തെറ്റ്. കൂടെ നില്‍ക്കുന്നവരെ വിശ്വസിക്കാതെ ഒരു സര്‍ക്കാരിനും മുന്‍പോട്ട് പോകാന്‍ സാധിക്കില്ലായെന്നത് വാസ്തവമാണ്. വിമത നീക്കം നടത്തിയ എം എല്‍ എമാര്‍ പാര്‍ട്ടിയിലേക്ക് തിരികെ വന്നാല്‍ സ്വീകരിക്കും - ആദിത്യ താക്കറെ പറഞ്ഞു.
ശിവസേനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ നടത്തുന്ന ശിവസംവാദ് യാത്രയിലാണ് അദ്ദേഹം ഏകനാഥ് ഷിന്‍ഡേക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം, ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന് എന്‍സിപി ദേശിയ അധ്യക്ഷന്‍ ശരത് പവാറും നേരത്തെ പറഞ്ഞിരുന്നു. ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന ശിവസേനയുടെ വിമത എംഎല്‍എമാര്‍ നിലവിലെ ക്രമീകരണത്തില്‍ തൃപ്തരല്ല. സര്‍ക്കാര്‍ വീഴുന്നതോടെ മിക്ക വിമത എംഎല്‍എമാരും അവരുടെ യഥാര്‍ത്ഥ ശിവസേനയിലേക്ക് മടങ്ങിവരും. നമ്മുടെ കയ്യില്‍ ആറുമാസമുണ്ട്. ആ സമയം മുഴുവന്‍ എന്‍സിപിയുടെ നിയമസഭാംഗങ്ങള്‍ അതത് മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ശരത് പവാര്‍ നിര്‍ദ്ദേശം നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഏകനാഥ് ഷിന്‍ഡേക്കെതിരെ മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ സംസാരിക്കുന്നതിന്‍റെ വീഡിയോയും വൈറലായിരിക്കുകയാണ്. സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടും എതിരാളികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്നും ഉദ്ദേശിച്ചുകൊണ്ടാണ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ തീരുമാനമെടുക്കുമ്പോള്‍ കേന്ദ്രനേതൃത്വം വളരെ ദുഖത്തിലായിരുന്നു. സംസ്ഥാന ഘടകത്തിന് ഈ തീരുമാനത്തോടെ വിയോജിപ്പുണ്ടായിരുന്നെങ്കിലും എല്ലാവരും മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയെ അംഗീകരിക്കുകയായിരുന്നു'വെന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.