ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ നോമിനിയായാണ് ഹര്‍ഭജന്‍ സിംഗ് രാജ്യസഭയില്‍ എത്തിയത്. ഹര്‍ഭജനൊപ്പം മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ മകൾ മിസ ഭാരതി, ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി തന്‍റെ രാജ്യസഭയിലെ ശമ്പളം സംഭാവന ചെയ്യുമെന്ന് ക്രിക്കറ്റ് താരവും എം പിയുമായ ഹര്‍ഭജന്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. രാജ്യസഭാംഗമെന്ന നിലയിൽ രാജ്യത്തിന്റെ പുരോഗതിക്കായി സാധ്യമായതെല്ലാം ചെയ്യും. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ രാജ്യസഭാംഗമായി ചുമതലയേറ്റത്. തന്നെ കൊണ്ട് കഴിയും വിധത്തിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാർച്ച് 31-ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർഭജൻ സിംഗ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ജലന്ധറില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുമെന്നും അതിന്‍റെ ഉത്തരവാദിത്വം ഹര്‍ഭജന് നല്‍കുമെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചിരുന്നു. അതേസമയം, രാജ്യസഭാ എംപിയായി പി.ടി ഉഷ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രൺദീപ് സിംഗ് സുർജേവാല, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, കെആർഎൻ രാജേഷ് കുമാർ, ജാവേദ് അലി ഖാൻ, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാ അംഗങ്ങളാകും.