തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സി ബി ഐ നോട്ടീസ് അയച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ലൈഫ് മിഷന്‍ കേസില്‍ ആദ്യമായാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത്. കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തിനെ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്‍റെ ഫ്ലാറ്റ് നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂണിടാക്കിനു നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുക. പദ്ധതിയുടെ പേരിൽ 4. 48 കോടി രൂപ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവർക്കു കൈക്കൂലി നൽകിയെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ കേസിൽ സ്വപ്നയെ ഇപ്പോള്‍ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ ഇന്നലെ സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു. ഗൂഢാലോചനയുടെ പേരിലുളള ചോദ്യംചെയ്യലല്ല, മാനസിക പീഡനമാണ് തനിക്ക് നേരിടേണ്ടിവന്നതെന്നാണ് സ്വപ്‌നാ സുരേഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. തെരുവില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടിവന്നാലും താന്‍ കൊടുത്ത മൊഴി സത്യമാണെന്ന് കേരളത്തിലെ ജനത്തിന് മനസിലാക്കിക്കൊടുക്കുമെന്നും മുഖ്യമന്ത്രിയും കേസിലുള്‍പ്പെട്ട മറ്റുളളവരും ചെയ്യാനാവുന്നതെല്ലാം ചെയ്‌തോളുവെന്നും സ്വപ്‌നാ സുരേഷ് വെല്ലുവിളിക്കുകയും ചെയ്തു.