വിസ്മയ കേസില്‍ ശിക്ഷിക്കപ്പെട്ട കിരൺ കുമാറിന് ജയിലിൽ തോട്ടപ്പണി. പൂജപ്പുര സെൻട്രൽ ജയിലിലാണ് കിരൺ കുമാർ കഴിയുന്നത്. ജയിൽ മതിൽകെട്ടിനുള്ളിലുള്ള 9.5 ഏക്കറിൽ ചില ഭാഗങ്ങളിൽ കൃഷിയും ചിലയിടങ്ങളിൽ അലങ്കാര ചെടികളുമുണ്ട്. രാവിലെ 7.15ന് കിരണിന് തോട്ടത്തിലെ ജോലി തുടങ്ങും. 63 രൂപയാണ് ദിവസവേതനം. ഒരു വർഷം കഴിഞ്ഞാൽ 127 രൂപ ദിവസ വേതനമായി ലഭിക്കും. രാവിലേയും ഉച്ചയ്ക്കും ഭക്ഷണത്തിന് ഇടവേള ലഭിക്കും. വൈകിട്ട് ചായയും ലഭിക്കും. 5.45 ന് രാത്രി ഭക്ഷണം നൽകി കിരൺ അടക്കമുള്ള തടവുകാരെ സെല്ലിൽ കയറ്റും. കിരൺ അടക്കമുള്ള തിരഞ്ഞെടുത്ത തടവുകാരാണ് തോട്ടം പരിപാലിക്കേണ്ടത്.
ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികൾ എല്ലാവരും ജോലി ചെയ്യണമെന്നാണ് ജയിലിലെ നിയമം. അപകടകാരികൾ, വാർത്താ പ്രാധാന്യമുള്ള കേസുകളിൽപ്പെട്ടവര്‍, സ്ഥിരം കുറ്റവാളികൾ തുടങ്ങിയവരെ പ്രധാന സെല്ലുകള്‍ക്ക് പുറത്തുള്ള ജോലികളിലേക്ക് പരിഗണിക്കാറില്ല. അത്തരക്കാര്‍ അധികൃതരുടെ വിശ്വാസം നേടിയെടുക്കുന്നതുവരെ ജയിലിനകത്ത് ജോലി ചെയ്യണം. പൂജപ്പുര ജയിലിൽ പച്ചക്കറി കൃഷിയും ഗാർഡൻ നഴ്സറിയുമുണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ജയിലിൽ വിളവെടുത്ത പച്ചക്കറികള്‍ വില്‍ക്കുക. ശരാശരി പതിനായിരം രൂപയുടെ വിൽപന നടക്കാറുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
10 വർഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍ കുമാറിന് കോടതി വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലെ എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. 2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലുള്ള ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഠനമാണ് മരണകാരണമെന്നും ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്നും പ്രോസിക്യൂഷന്‍ തെളിയിച്ചു. അതോടെയാണ് സ്ത്രീധന നിരോധന നിയമപ്രകാരം ഏറ്റവുംവലിയ പിഴയടക്കം പത്തുവര്‍ഷം കഠിന തടവിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടിയായ കിരണ്‍ കുമാറിനെ കോടതി ശിക്ഷിച്ചത്.