ജയ്പൂർ: രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സീ ഗ്രൂപ്പ് മാധ്യമ മുതലാളിയുമായ സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാനുള്ള ബിജെപി തന്ത്രത്തെ വെട്ടി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെയും ചെറുകക്ഷി എംഎല്‍എമാരെയും സ്വതന്ത്രരെയും കൂടെ നിര്‍ത്തി ഒരു വോട്ടുപോലും ചോരാതെ കാത്ത് മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ അശോക് ഗെഹ്‌ലോട്ടെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനു കഴിഞ്ഞു. അതോടെ മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നിവര്‍ രാജ്യസഭയിലെത്തും.
മൂന്ന് പേരില്‍ ഒരാള്‍ പരാജയപ്പെട്ടാല്‍ അശോക് ഗെഹ്‌ലോട്ടിന് വലിയ ക്ഷീണമാവുമായിരുന്നു. സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാനായി ബിജെപി കിണഞ്ഞു പരിശ്രമിച്ചിരുന്നു. കുതിരക്കച്ചവടം ഭയന്ന് എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടുകളിലേക്ക് മാറ്റി. സ്വതന്ത്രരെ കൂടെകൂട്ടാന്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ബിജെപി 'തന്ത്രങ്ങള്‍' മെനഞ്ഞിരുന്നത്. എന്നാല്‍ ആ ശ്രമത്തിന് തങ്ങളുടെ എംഎല്‍എമാരുടെ ഐക്യത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കൂടാതെ ബിജെപി എംഎൽഎ ശോഭ റാണി ഖുശ്‌വാഹയെ കൂടെ നിര്‍ത്താനും കോണ്‍ഗ്രസിനായി. ഖുശ്‌വാഹയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതായി പിന്നീട് ബിജെപി അറിയിച്ചു. 2023-ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി സമാനമായ പരാജയമാണ് നേരിടാന്‍ പോകുന്നതെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി. തെരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളില്‍ 8 എണ്ണം ബിജെപി ജയിച്ചു. ഹരിയാനയിലെ രണ്ട് സീറ്റുകളും എന്‍ഡിഎ ജയിച്ചു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും 3 സീറ്റ് വീതം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ജയിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയി ബിജെപിക്ക് വോട്ട് ചെയ്തു. ഹരിയാനയിലെ തോല്‍വി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.