ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയെപ്പോലും ന്യായീകരിച്ചവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍- വി ടി ബല്‍റാം

ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ അനുസ്മരണ കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.  ഞങ്ങൾക്ക് ജനാധിപത്യം തരൂ, അല്ലെങ്കിൽ മരണം വരിക്കാന്‍ തയ്യാറാണെന്ന് എഴുതിയ പ്ലക്കാർഡുകളുമായി സമരം ചെയ്തവര്‍ക്കെതിരെ അതിക്രൂരമായ പട്ടാള നടപടിയാണുണ്ടായത്. ഈ ആക്രമണത്തില്‍  ചൈനയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സർ അലൻ ഡൊണാൾഡടക്കമുള്ളവർ നടത്തിയ പഠനത്തിൽ 10,454 പേർ കൊല്ലപ്പെട്ടതായാണ് കണ്ടെത്തിയത്. എന്നാൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് അടക്കമുള്ള ഇന്ത്യയിലേയും കേരളത്തിലേയും പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം തന്നെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അതിക്രൂരമായ നരഹത്യയെ ന്യായീകരിക്കുകയാണ് ചെയ്തത്- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് ഭീകരതകളിലൊന്നായ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ വാർഷികമാണിന്ന്. കമ്മ്യൂണിസ്‌റ്റ് സമഗ്രാധിപത്യം നിലനിൽക്കുന്ന ചൈനയിൽ ഭരണകൂടത്തിലെ വ്യാപകമായ അഴിമതിക്കെതിരേയും ജനങ്ങൾക്ക് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളുമനുവദിക്കണമെന്നാവശ്യപ്പെട്ടും വിദ്യാർത്ഥികൾ നിരാഹാര സമരമടക്കമുള്ള പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചിരുന്നു. ഒന്നര മാസത്തോളം രാജ്യവ്യാപകമായി നടന്ന സമരത്തിനൊടുവിലാണ് ബീജിംഗിലെ ടിയാനൻമെൻ സ്ക്വയർ പരിസരത്ത് ലക്ഷക്കണക്കിന് വിദ്യാർത്ഥി പ്രക്ഷോഭകർ ഒരുമിച്ച് ചേർന്നത്. "ഞങ്ങൾക്ക് ജനാധിപത്യം തരൂ, അല്ലെങ്കിൽ മരണം" എന്നും മറ്റുമെഴുതിയ പ്ലക്കാർഡുകളാണ് സമരക്കാർ ഉയർത്തിപ്പിടിച്ചിരുന്നത്. ഇതിനുനേരെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനപ്രകാരം 1989 ജൂൺ 4 ന് അതിക്രൂരമായ പട്ടാള നടപടിയുണ്ടായത്. 

കവചിത ടാങ്കുകളും യന്ത്രത്തോക്കുകളുമടക്കം എല്ലാവിധ യുദ്ധസന്നാഹത്തോടും കൂടിയാണ് രണ്ട് ലക്ഷത്തോളം വരുന്ന പട്ടാളത്തെ വിദ്യാർത്ഥികളെ അടിച്ചമർത്താനായി കമ്മ്യൂണിസ്റ്റ് സർക്കാർ വിന്യസിച്ചത്. തുടർന്ന് സൈന്യം നടത്തിയ നരനായാട്ടിൽ ആയിരക്കണക്കിന് വിദ്യാർത്ഥി പ്രക്ഷോഭകരെ നിർദ്ദാക്ഷിണ്യം കൊന്നുതള്ളി. സമരക്കാർക്ക് പിരിഞ്ഞുപോകാൻ ഒരു മണിക്കൂർ സമയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വെറും അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾത്തന്നെ പട്ടാളം വെടിവയ്പാരംഭിച്ചു. കെട്ടിടങ്ങളുടെ മുകളിൽ നിന്ന് പോലും നിരായുധരായ ജനക്കൂട്ടത്തിന് നേരെ വെടിവച്ചാണ് "ജനകീയ വിമോചന സേന" എന്ന് പേരിട്ടിട്ടുള്ള ചൈനീസ് പട്ടാളം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തോടുള്ള തങ്ങളുടെ കൂറ് കാണിച്ചത്. ബുൾഡോസറുകൾ ഉപയോഗിച്ച് മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും തെരുവുകളിൽ തളം കെട്ടിയ മനുഷ്യരക്തം വെള്ളമുപയോഗിച്ച് അടിച്ച് കഴുകിയും മുഖം മിനുക്കാൻ പട്ടാളത്തിനും സർക്കാരിനും അധിക സമയം വേണ്ടിവന്നില്ല.

ചൈനീസ് സർക്കാർ അവരുടെ ഔദ്യോഗിക കണക്കുകളിൽ വെറും 300-ഓളം മരണങ്ങളേ അംഗീകരിക്കാൻ തയ്യാറായിട്ടുള്ളൂ. എന്നാൽ 2700 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ചൈനീസ് റെഡ് ക്രോസിന്റെ കണക്ക്. അക്കാലത്ത് ചൈനയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സർ അലൻ ഡൊണാൾഡടക്കമുള്ളവർ നടത്തിയ പഠനത്തിൽ 10,454 പേർ കൊല്ലപ്പെട്ടതായാണ് കണ്ടെത്തിയത്. തുടർന്നു നടന്ന വേട്ടയാടലുകളും ചേർത്താൽ വേറെയും പതിനായിരക്കണക്കിനാളുകൾ ഇരകളാണെന്ന് കാണാം.

സംഭവ സമയത്ത് ബീജിംഗിൽ സന്ദർശകനായിരുന്ന പ്രശസ്ത എഴുത്തുകാരൻ യു ആർ അനന്തമൂർത്തിയേപ്പോലെ ഇടതുപക്ഷ അനുഭാവമുള്ളവർ പോലും ഈ കൂട്ടക്കൊലയെ ശക്തമായ ഭാഷയിൽ അപലപിച്ചു. എന്നാൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് അടക്കമുള്ള ഇന്ത്യയിലേയും കേരളത്തിലേയും പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം തന്നെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അതിക്രൂരമായ നരഹത്യയെ അന്തംവിട്ട് ന്യായീകരിക്കാൻ മുമ്പിലുണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്നത്തെ സൈബർ ഗുണ്ടകൾക്കും കടന്നലുകൾക്കുമൊക്കെ മാതൃകയാക്കാവുന്ന ക്യാപ്സ്യൂളുകളായിരുന്നു പാർട്ടിയുടെ അന്നത്തെ താത്വികാചാര്യന്മാരും പടച്ചുവിട്ടിരുന്നത്. ചൈനയുടെ മനുഷ്യത്വഹീനമായ ഈ കിരാത നടപടിക്കെതിരെ പ്രതികരിക്കാൻ പാർട്ടിക്കുള്ളിൽ പി ഗോവിന്ദപ്പിള്ളയേപ്പോലെ അപൂർവ്വം ചിലർ തയ്യാറായി. എന്നാൽ അതിന്റെ പേരിൽ ഗോവിന്ദപ്പിള്ളക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് കേരളത്തിലെ സിപിഎം തയ്യാറായത്. അത്രത്തോളമുണ്ട് അവരുടെ ചൈന ഭക്തിയും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും!

ഇരമ്പിപ്പാഞ്ഞു വരുന്ന ടാങ്കുകൾക്ക് മുന്നിൽ നിരായുധനായി അവയെ തടഞ്ഞുനിർത്തുന്ന ഒരു വിദ്യാർത്ഥിയുടെ ചിത്രം ടിയാനൻമെൻ സ്ക്വയർ പ്രക്ഷോഭത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ദൃശ്യസന്ദേശമാണ്. 19 വയസ്സുകാരനായ ആർക്കിടെക്ചർ വിദ്യാർത്ഥി വാംഗ് വീലിനാണ് ഈ വിദ്യാർത്ഥി എന്ന് തിരിച്ചറിയപ്പെടുകയുണ്ടായി. എന്നാൽ പിന്നീട് ഇയാൾക്കെന്ത് സംഭവിച്ചു എന്ന് ആർക്കുമറിഞ്ഞുകൂടാ. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ഇരുമ്പുമറകൾ തീർത്ത് മുന്നേറുന്ന ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന് മുമ്പിൽ ജനാധിപത്യകാംക്ഷിയായ ഏതൊരു സാധാരണ മനുഷ്യനും സംഭവിച്ചേക്കാവുന്ന വിധി തന്നെ ആ വിദ്യാർത്ഥിക്കും അനുഭവിക്കേണ്ടി വന്നിരിക്കാം. പക്ഷേ, അങ്ങനെയുള്ളവർ ഒന്നായും പത്തായും നൂറായും ആയിരമായുമൊക്കെ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും എന്നതിലാണ് ജനാധിപത്യത്തിന്റെ പ്രതീക്ഷ.

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 hour ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 1 day ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 1 day ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 1 day ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More