കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഭൂസമരം. സുല്‍ത്താന്‍ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിലാണ് ആദിവാസികള്‍ കുടില്‍കെട്ടി സമരം ചെയ്യുന്നത്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിലാണ് സമരം. വിവിധ ആദിവാസി ഊരുകളില്‍നിന്നായി അഞ്ഞൂറോളം പേരാണ് സമരത്തിനെത്തിയത്. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കാണ് എന്ന മുദ്രാവാക്യമുയർത്തിയാണ് അവര്‍ സമരം ചെയ്യുന്നത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള ഭൂമിയിലാണ് സമരം നടക്കുന്നത്.
മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവരടക്കമുളള അര്‍ഹരായവര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതില്‍ ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറവും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് തങ്ങളെ സമരം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് സമരക്കാര്‍ പറയുന്നത്. ഇരുളം മരിയനാട് എസ്റ്റേറ്റില്‍ വനവികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള 235 ഏക്കര്‍ ഭൂമിയിലാണ് ആദിവാസികള്‍ ആദ്യഘട്ടത്തില്‍ സമരം ചെയ്യുന്നത്. മുത്തങ്ങയിലെ സംഭവം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും തങ്ങള്‍ക്ക് അവകാശപ്പെട്ട മണ്ണ് ലഭിക്കുംവരെ സമരഭൂമിയില്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഞങ്ങള്‍ക്ക് ജീവിക്കാനായിട്ട് മണ്ണ് വേണം. അതുമാത്രം തന്നാല്‍ മതി. പൊലീസുകാര്‍ വന്നോട്ടെ, അവരെ പണ്ട് പേടിയുണ്ടായിരുന്നു. ഇന്നില്ല. ഞങ്ങളീ മണ്ണില്‍തന്നെയുണ്ടാകും'- എന്നാണ് സമരക്കാര്‍ പറയുന്നത്. വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ഇരുളം ഭൂസമരസമിതിയുടെയും ആദിവാസി ഗോത്രമഹാസഭയുടെയും തീരുമാനം.