ചണ്ഡീഗഡ്: ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിഞ്ഞിട്ടും സുരക്ഷ പിന്‍വലിച്ചത് എന്തിനായിരുന്നെന്ന് പഞ്ചാബ് സര്‍ക്കാരിനോട് ഹൈക്കോടതി. സിദ്ദുവിന്റെ സുരക്ഷ പിന്‍വലിച്ചതിന്റെ കാരണം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ അറിയിക്കണമെന്നും ഇക്കാര്യം സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ 424 വി ഐ പികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ആം ആദ്മി സര്‍ക്കാര്‍ പിന്‍വലിച്ച് ഇരുപത്തിനാല് മണിക്കൂറിനുളളിലാണ് സിദ്ദു മൂസേവാല കൊല്ലപ്പെട്ടത്.
സുരക്ഷ പിന്‍വലിച്ചതുകൊണ്ടു മാത്രമാണ് സിദ്ദു കൊല്ലപ്പെട്ടതെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാദിംഗ് ആരോപിച്ചിരുന്നു. സിദ്ദു മൂസേവാലയുടെ കൊലപാതകത്തിനുപിന്നാലെ ആം ആദ്മി സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ആവശ്യവുമായി അകാലി ദള്‍ പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സിദ്ദുവിന്റെ കൊലപാതകത്തില്‍ പഞ്ചാബ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മന്‍പ്രീത് സിംഗ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കിടയില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗുണ്ടാപകയാണ് സിദ്ദുവിന്റെ കൊലപാതകത്തിനുപിന്നിലെന്നാണ് പൊലീസ് പറയുന്നത്.