ചണ്ഡീഗഡ്: കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിനുപിന്നാലെ ആം ആദ്മി സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ആവശ്യവുമായി അകാലി ദള്‍. ഇക്കാര്യം ആവശ്യപ്പെട്ട് ശിരോമണി അകാലിദള്‍ പ്രതിനിധി സംഘം തിങ്കളാഴ്ച്ച പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ടു. സിദ്ദുവിന്റെ മരണത്തില്‍ എന്‍ ഐ എ അന്വേഷണം വേണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു. അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍, പാര്‍ട്ടി നേതാക്കളായ പ്രേം സിംഗ് ചന്ദുമജ്ര, ബല്‍വീന്ദര്‍ സിംഗ് ഭുന്ദര്‍, ദല്‍ജിത് സിംഗ് ചീമ എന്നിവരടങ്ങിയ സംഘമാണ് ഗവര്‍ണറെ കണ്ടത്.
'ഭഗവന്ത് മന്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു. പഞ്ചാബിന്റെ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹം അര്‍ഹനല്ല. ഭഗവന്ത് മന്‍ പഞ്ചാബിനെ അരാജകത്വത്തിന്റെ കറുത്ത നാളുകളിലേക്ക് തളളിവിടുകയാണ്. മൂസേവാലയുടെ കൊലപാതകത്തില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെടുകയാണ്. കേസില്‍ ആം ആദ്മി സര്‍ക്കാര്‍ നീതി നടപ്പിലാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല'-അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പഞ്ചാബില്‍ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ആം ആദ്മി സര്‍ക്കാര്‍ പിന്‍വലിച്ച് 24 മണിക്കൂറിനുള്ളിലാണ് സിദ്ദു മൂസേവാല കൊല്ലപ്പെട്ടത്. സുരക്ഷ പിന്‍വലിച്ചതുകൊണ്ടു മാത്രമാണ് സിദ്ദു മൂസേവാല കൊല്ലപ്പെട്ടതെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാദിംഗ് ആരോപിച്ചിരുന്നു. ആഭ്യന്തര വകുപ്പിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നു.