ചണ്ഡീഗഡ്: രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 424 വി ഐ പികളുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍. രാഷ്ട്രീയ -മത സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുടെ സുരക്ഷാ അകമ്പടിയാണ് പിന്‍വലിച്ചത്. സുരക്ഷക്ക് നിന്നിരുന്ന ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അധികാരത്തിലെത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ആം ആദ്മി സര്‍ക്കാര്‍ സംസ്ഥാനത്തെ വി ഐ പി കളുടെ സുരക്ഷാ സംവിധാനം പിന്‍വലിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ മാസം ഏപ്രിലില്‍ പഞ്ചാബിലെ മുന്‍ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും സുരക്ഷ ഭഗവന്ത് മന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ മുന്‍ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രതീന്ദർ സിംഗ്, കോൺഗ്രസ് എംഎൽഎ പർതാപ് സിംഗ് ബജ്‌വാവെറെ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന് മുന്‍പ് മുന്‍ കേന്ദ്ര മന്ത്രിയും അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്. 127 പോലീസുകാരും ഒമ്പത് വാഹനങ്ങളുമാണ് ഇവരുടെ സുരക്ഷാ അകമ്പടിക്കായി ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയതായി 424 പേരുടെ കൂടി സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഭഗവന്ത് മന്നിന്‍റെ ഈ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.