ഡല്‍ഹി: കോടിക്കണക്കിന് രുപയുടെ വായ്പ തിരിച്ചടക്കാത്ത വമ്പന്‍സ്രാവുകളെ പിടികൂടാതെ എന്തുകൊണ്ട് പാവപ്പെട്ട കർഷകരെ ദ്രോഹിക്കുന്നു എന്ന് സുപ്രീംകോടതി. ഒറ്റത്തവണ തീർപ്പാക്കൽ നയം അനുസരിച്ച് മധ്യപ്രദേശിലെ ഒരു കർഷകൻ കെട്ടിവെച്ച 55 ലക്ഷം രൂപ സ്വീകരിക്കാത്ത ബാങ്ക് ഓഫ് മഹാരാഷ്ട്രയോടാണ് കോടതി രൂക്ഷമായ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ബാങ്കിന്‍റെ ആവശ്യം നേരത്തേ മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
'95 ശതമാനം തുകയും തിരിച്ചടച്ച പാവപ്പെട്ട കർഷകരെ മാത്രമേ നിങ്ങള്‍ ഉപദ്രവിക്കൂ. 36.50 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകനാണ് 95.89 ശതമാനം വായ്പയും കൃത്യ സമയത്ത് തിരിച്ചടച്ചത്. തുടര്‍ന്ന്, ബാങ്ക്തന്നെ അംഗീകരിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായാണ് ബാക്കി അടച്ചു തീര്‍ക്കാന്‍ അവര്‍ തയ്യാറായത്. ഈ സാഹചര്യത്തില്‍ ഒത്തുതീർപ്പ് തുകയായി 50.50 ലക്ഷം രൂപ തിരിച്ചടക്കണമെന്ന ബാങ്കിന്‍റെ ആവശ്യം ബാലിശവും സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധവുമാണ്' എന്നായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ പ്രതികരണം.
അല്‍പംകൂടി രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് സൂര്യകാന്ത് ബാങ്കിനെ ശാസിച്ചത്. 'വായ്പ തിരിച്ചടക്കാനുള്ള വമ്പന്‍സ്രാവുകളുടെ പിറകെ നിങ്ങള്‍ പോകില്ല. ചെറിയ മീനുകളോടാണ് നിങ്ങള്‍ക്ക് പ്രിയം. പാവപ്പെട്ട കര്‍ഷകരുടെ കാര്യംവരുമ്പോള്‍ ഏതറ്റംവരെ പോകാനും നിങ്ങള്‍ക്ക് മടിയില്ല. ഈ കര്‍ഷകന്‍ കൃത്യസമയത്ത് ഡൗൺ പേയ്‌മെന്റ് അടച്ചതിന് നിങ്ങളുടെ പക്കല്‍തന്നെ രേഖയുണ്ടല്ലോ? മധ്യപ്രദേശ് ഹൈക്കോടതി വിധിയില്‍ യാതൊരു തെറ്റുമില്ല. അതുകൊണ്ട് ഈ കേസില്‍ ഇനി സുപ്രീംകോടതി ഇടപെടില്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.