കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 300 കിടക്കകളോടുകൂടിയ ആശുപത്രി സൗകര്യങ്ങളാണ് കാസർഗോഡ് മെഡിക്കൽ കോളേജിൽ ഇപ്പോൾ സജ്ജമാക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങള്‍ ഇവിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ തന്നെ ജീവനക്കാരെ നിയമിക്കും. ബാക്കി തസ്തികകളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനകം നിയമനം നടത്തും.
കൊവിഡ്-19 രോഗ വ്യാപനത്തിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ലോക്ഡൗൺ സംബന്ധിച്ച് തീരുമാനം എടുക്കാൻ ഏപ്രിൽ 13 ന് വീണ്ടും മന്ത്രിസഭാ യോഗം ചേരും. ലോക്ഡൗൺ നീട്ടുന്നതിൽ കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനത്തിന് ശേഷം വിഷയം സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും. കൊവിഡ് പ്രതിരോധത്തിൽ കാസർകോഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ സ്ഥിതിഗതിൽ നിയന്ത്രണ വിധേയമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹോർട്ടി കോർപ്പറേഷൻ പച്ചക്കറികൾ സംഭരിക്കും. ചെറുകിട വ്യവസായങ്ങൾക്കുള്ള ഇളവുകൾ സംബന്ധിച്ചും മന്ത്രിസഭാ യോഗം തീരുമാനം എടുത്തു.
ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾ, മൊബൈൽ ഷോപ്പുകൾ എന്നിവ തുറക്കാനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. വർക്ക് ഷോപ്പുകൾക്ക് ഞായർ വ്യാഴം ദിവസങ്ങളിൽ തുറക്കാം. മൊബൈൽ ഷോപ്പുകൾക്ക് ഞായറാഴ്ച തുറക്കാൻ അനുവാദം നൽകും. രാവിലെ 10 മണി മുതൽ 5 മണിവരെയാണ് പ്രവൃത്തി സമയം. ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകളിൽ പരമാവധി 8 ടെക്നീഷ്യൻമാരെ മാത്രമെ അനുവദിക്കൂ.