കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ പൊതുഇടങ്ങള്‍ മേയ് 15 വരെ അടച്ചിടണമെന്ന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ. സംസ്ഥാന അതിര്‍ത്തികള്‍ ഉടന്‍ തുറക്കരുത്, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ അടച്ചിടണം എന്നാണ് രാജ്നാഥ് സിങ് അധ്യക്ഷനായ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരക്ഷിത പ്രദേശങ്ങള്‍, രോഗ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍, ഗുരതരാവസ്ഥയിലുള്ള മേഖലകള്‍ എന്നിങ്ങനെ മൂന്നായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ക് ഡൗൺ രണ്ടോ മൂന്നോ ആഴ്ച കൂടി നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
അതേസമയം, കൊവിഡ് സ്ഥിരീകരിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെ മാത്രം 773 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. 194 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 149 ആയി ഉയര്‍ന്നു. 402 പേര്‍ രോഗവിമുക്തി നേടി.
മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. അടച്ചുപൂട്ടൽ തുടരുന്നതടക്കമുള്ള വിഷയങ്ങൾ ഇന്നത്തെ മന്ത്രിസഭ യോഗം ചർച്ച ചെയ്യും. കര്‍ണാടകയില്‍ ആറ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 181 ആയി. മധ്യപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. തിങ്കളാഴ്ചത്തെ കൊവിഡ് കണക്കുകളെ അപേക്ഷിച്ച്, കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച 704 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ഇന്നലെയത് 508 ആയി കുറഞ്ഞു.