തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പറ്റിയ അബദ്ധം തിരുത്താനുളള സുവര്‍ണാവസരമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി വിജയനും എല്‍ഡിഎഫിനും രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം. ആ അബദ്ധം തിരുത്താനുളള ആദ്യത്തെ അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എന്ന് കെ മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് കൂടുതല്‍ ജാഗ്രതയിലാണെന്നും മുരളീധരന്‍ പറഞ്ഞു.
അബദ്ധം തിരുത്താനുളള സുവര്‍ണാവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. പി ടി തോമസ് തൃക്കാക്കരക്കാർക്ക് അഭിമാനമാണെന്നും അതുകൊണ്ടാണ് രാജകുമാരനെപ്പോലെ അദ്ദേഹത്തെ ജനങ്ങള്‍ യാത്രയാക്കിയതെന്നുമാണ് പി ടി തോമസിന്റെ ഭാര്യയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമാ തോമസ് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃക്കാക്കരക്കാര്‍ പി ടി തോമസിനെ തെരഞ്ഞെടുത്തത് അവരുടെ അടുത്ത 5 വര്‍ഷത്തെ ജനപ്രതിനിധിയായാണെന്നും അദ്ദേഹത്തിന്റെ മരണം മൂലമുണ്ടായ ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം നിന്ദ്യവും ക്രൂരവുമാണെന്നും വി ടി ബല്‍റാം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശം അസംബന്ധമാണ് എന്നായിരുന്നു ഹൈബി ഈടന്‍ എംപിയുടെ പ്രതികരണം. കേവലം ഉപതെരഞ്ഞെടുപ്പ് ജയിക്കാനായി ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പി ടി തോമസ് പൊതു സ്വീകാര്യനായ നേതാവാണെന്നും ഹൈബി ഈടന്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിച്ചതുപോലെ തൃക്കാക്കര പ്രതികരിക്കും. ഉപതെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് കിട്ടിയ അസുലഭ നിമിഷമാണ്. കേരളം ഒന്നാകെ ആഗ്രഹിക്കുന്നതുപോലെ എല്‍ ഡിഎഫിന്റെ 99 സീറ്റുകള്‍ തൃക്കാക്കര തെരഞ്ഞെടുപ്പോടെ നൂറിലെത്തും. കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുളള അവസരം തൃക്കാക്കരക്കാര്‍ക്ക് കൈവന്നിരിക്കുകയാണ് എന്നാണ് തൃക്കാക്കരയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.