കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പകുതിയിലധികം ജനങ്ങളും കടുത്ത പട്ടിണിയിലാണെന്ന് യു എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാം റിപ്പോര്‍ട്ട്. താലിബാന്‍ സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങളും യുദ്ധം മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ മുഴുവന്‍ ജനസംഖ്യയുടെ 19.7 ദശലക്ഷം ആളുകളും കടുത്ത പട്ടിണിയാണ് നേരിടുന്നത്. മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക സഹായം മൂലം ഒരു പരിധിവരെ പട്ടിണിയില്‍ നിന്നും കരകയറാന്‍ സാധിച്ചെങ്കിലും കൃത്യമായ ഒരു വരുമാനമില്ലാത്തത് ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാന്‍ സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. ഭക്ഷ്യ വസ്തുക്കളുടെ വില കയറ്റം രൂക്ഷമാണ്. പ്രാദേശിക കറൻസി എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും യു എന്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 34 പ്രാവിശ്യകളാണ് ഉള്ളത്. ഇതില്‍ 25 പ്രവിശ്യകളില്‍ ശിശു മരണ നിരക്കും പോഷകാഹാരക്കുറവും വളരെ കൂടുതലാണ്. 5 വയസിന് താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ജീവന്‍ രക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ അടിയന്തിര ഇടപെടലുണ്ടാകണമെന്നും യു എന്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ശൈത്യകാലം ആരംഭിക്കുമ്പോഴേക്കും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാനുള്ള നീക്കമാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഇപ്പോള്‍ നടത്തുന്നത്. മഞ്ഞു വീണ് റോഡുകള്‍ അടഞ്ഞുകഴിഞ്ഞാല്‍ പിന്നെ അഫ്ഗാന്‍ ജനത പൂര്‍ണമായും ആശ്രയിക്കുക വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റെ ഭക്ഷ്യ വസ്തുക്കളായിരിക്കും. യു എന്നിന് ഭക്ഷ്യ വസ്തുകള്‍ സ്വരൂപിക്കണമെങ്കില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് പ്രതിമാസം 220 ദശലക്ഷം യുഎസ് ഡോളർ ആവശ്യമാണ്.
അതേസമയം, ഈ വർഷം ജൂൺ- നവംബർ മാസത്തോടെ ഭക്ഷ്യസുരക്ഷയിൽ നേരിയ പുരോഗതിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. കുട്ടികൾ ഉൾപ്പെടെ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം പദ്ധതികൾ സാമ്പത്തിക മന്ത്രാലയം ആവിഷ്‌കരിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാല്‍ റഷ്യ -യുക്രൈന്‍ യുദ്ധം രാജ്യത്തിന്‍റെ ഭക്ഷ്യ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും യു എന്‍ വ്യക്തമാക്കുന്നു.