ലോകത്തില്‍വെച്ച് ഏറ്റവും ഇഴയടുപ്പമുളള ബന്ധം അമ്മയും കുഞ്ഞും തമ്മിലുളളതാണ്. ആ ബന്ധത്തിന്റെ അദൃശ്യമായ നീല ഞരമ്പുകള്‍ എന്നുമുതല്‍ തുന്നിച്ചേര്‍ക്കപ്പെടുന്നു എന്നതുപോലും പറയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കുഞ്ഞിനായി ഏതറ്റം വരെ പോകാനും പൊരുതാനുമുളള ഉള്‍ക്കരുത്ത് അമ്മയ്ക്കുണ്ടാകും. അതുകൊണ്ടാണ് അമ്മയെ ഏറ്റവും വലിയ പോരാളിയായി കവികള്‍ വാഴ്ത്തുന്നത്. സമീപകാലത്ത് മാതൃസ്‌നേഹത്തിന്റെ മകുടോദാഹരണമായി കേരളക്കര അത്ഭുതത്തോടെ കണ്ട ഒരമ്മയുണ്ട്. അനുപമാ അജിത്ത്. നാട്ടിലെ പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിയോട് ഒറ്റയാള്‍ പോരാട്ടം നടത്തിയ അനുപമയെ ഓര്‍ക്കാതെ ഈ മാതൃദിനത്തിന് കടന്നുപോകാനാവില്ല.
തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടമാണ് കടന്നുപോയതെന്ന് അനുപമ പറയുന്നു. ഓര്‍ക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത കാലം. ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് തോന്നിയ കാലം. മാലോകരാകെ ഒറ്റപ്പെടുത്തിയ കാലം. അതേക്കുറിച്ച് പറയുമ്പോള്‍ പോലും അനുപമയിലെ അമ്മയുടെ വാക്കുകളില്‍ വല്ലാത്തൊരു സ്ഥൈര്യം കാണാം. മാതൃദിനത്തില്‍ മലയാള മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ.
'പ്രസവിച്ച് ആദ്യമായി കയ്യില്‍ കിട്ടിയ അനുഭൂതിയായിരുന്നു ഏബുവിനെ (എയ്ഡന്‍) വീണ്ടും ലഭിച്ചപ്പോള്‍ തോന്നിയത്. ജനിച്ച് മൂന്നുദിവസം മാത്രമായിരുന്നു അവന്‍ കൂടെയുണ്ടായിരുന്നത്. ഭര്‍ത്താവ് അജിത്തും അവനെ കണ്ടിട്ടുണ്ടായിരുന്നില്ല. ഡിഎന്‍എ ടെസ്റ്റിന് കൊണ്ടുവരുമ്പോഴാണ് ആദ്യമായി അവനെ കാണുന്നത്. അന്ന് ഞങ്ങള്‍ രണ്ടാളും കരഞ്ഞുപോയി'- അനുപമ പറയുന്നു.
മകനുവേണ്ടിയുളള പോരാട്ടത്തിനിടെ തനിക്കുനേരെ നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും അനുപമ പറഞ്ഞു. അധിക്ഷേപിക്കുന്ന, അപകീർത്തിപ്പെടുത്തുന്ന, ഭയപ്പെടുത്തുന്ന കമന്റുകളൊന്നും ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല. ആക്രമിക്കുന്നവരുടെ ലക്ഷ്യം നമ്മളെ മാനസികമായി തളര്‍ത്തുക എന്നതാണ്. എനിക്ക് എന്റെ കുഞ്ഞിനെ വേണമായിരുന്നു. അതിനപ്പുറം മറ്റൊന്നും എന്റെ വിഷയമായിരുന്നില്ല. ഏക ലക്ഷ്യം എങ്ങനെയെങ്കിലും മകനെ തിരിച്ച് കിട്ടുക എന്നതായിരുന്നു. അവനോടൊപ്പമുളള ജീവിതം ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നമാണ് എന്നെ ജീവിക്കാനും പോരാടാനും പ്രേരിപ്പിച്ചത്'-അനുപമ പറഞ്ഞു.
താനൊരു തെറ്റും ചെയ്തിട്ടില്ലെങ്കിലും മകനെ ദത്തെടുത്ത ദമ്പതികളെക്കുറിച്ചോര്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ടെന്നും അനുപമ പറഞ്ഞു. 'എന്നോട് കാണിച്ചതിനേക്കാള്‍ വലിയ നീതികേടാണ് എന്നെ വേദനിപ്പിച്ചവര്‍ ആ ദമ്പതികളോട് കാണിച്ചത്. നാലുവര്‍ഷം കാത്തിരുന്നിട്ടാണ് അവര്‍ക്ക് ഫോസ്റ്റര്‍കെയറിനാണെങ്കിലും ഏബുവിനെ ലഭിച്ചത്. അവരുടെ രണ്ട് മക്കള്‍ മരിച്ചതിനുശേഷം ലഭിച്ച പ്രതീക്ഷയായിരുന്നു എന്റെ മകന്‍. അവര്‍ക്ക് എത്രയുംപെട്ടന്ന് ഒരു കുഞ്ഞിനെ ലഭിക്കണമെന്നാണ് ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നത്'-അനുപമ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക