കൊച്ചി: ഇടതു മുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. അദ്ദേഹത്തെ കണ്ടപ്പോള്‍ സംസാരിക്കുക മാത്രമാണ് ചെയ്തത്. ജോ ജോസഫും താനും സംസാരിക്കുന്നതിന്‍റെ ചിത്രം സാമൂഹിക മധ്യമങ്ങളില്‍ ആരോ പങ്കുവെക്കുകയായിരുന്നു. ഇതാണ് വൈറലായതെന്നും എം ബി മുരളീധരന്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടെ വെണ്ണല ക്ഷേത്രത്തില്‍ വെച്ചാണ് ജോ ജോസഫും എം ബി മുരളീധരനെ കണ്ടത്. ഈ സമയം ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ഡി സി സി ജനറല്‍ സെക്രട്ടറി തനിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ജോ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറയുകയും ചെയ്തു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അതേസമയം, വിവാദങ്ങള്‍ക്ക് മറുപടിയുമായി എറണാകുളം ഡി സി സി രംഗത്തെത്തി. ജോ ജോസഫിന്‍റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ക്ഷേത്രത്തിലെ വരണാധികാരികളിലൊരാളാണ് എം ബി മുരളീധരന്‍. ജോ ജോസഫ് ക്ഷേത്രത്തിലെത്തിയപ്പോള്‍ എല്ലാവരെയും പോലെ ഡി സി സി ജനറല്‍ സെക്രട്ടറി സംസാരിക്കുക മാത്രമാണുണ്ടായത്. ഇപ്പോള്‍ മുരളിധരനെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് തോന്നുകയാണെങ്കില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുമെന്നും ഡി സി സി അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യ ഉമാ തോമസിനെ തെരഞ്ഞെടുത്തതില്‍ അതൃപ്തി രേഖപ്പെടുത്തി എം ബി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് കൂടിയാലോചിക്കാതെയാണ് ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിയത്. പി ടി തോമസിനോടുള്ള നന്ദി കാണിക്കേണ്ടത് സീറ്റ് നല്കിയല്ല. മണ്ഡലത്തിൽനിന്നുള്ള ഡി സി സി ജനറൽ സെക്രട്ടറിയായ തന്നോടോ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരോടോ 11 മണ്ഡലം പ്രസിഡന്റുമാരോടോ സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട് ആലോചനയൊന്നുമുണ്ടായിട്ടില്ലെന്നും മുരളീധരന്‍ ആരോപണമുന്നയിച്ചിരുന്നു. ഈ പ്രസ്താവനക്ക് പിന്നാലെയാണ് മുരളീധരനെതിരെ പുതിയ വിവാദമുയര്‍ന്നുവന്നത്.