തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ന്നുവന്ന പീഡന പരാതിയില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പരാതിക്കാരിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രതി കൂടിയായ സ്ത്രീ നല്‍കിയ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ സിബിഐ നേരത്തെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2021 ഓഗസ്റ്റ് 17 നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരണത്തിനായാണ് നിലവില്‍ ഇപ്പോള്‍ സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയത്.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി താമസിച്ചതും മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെയായിരുന്നു. പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അന്വേഷണ സംഘം എത്തിയത്. 2013 ല്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് ആദ്യമായി പരാതിക്കാരി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിച്ചു എന്ന് കാണിച്ച് രേഖാമൂലം കത്ത് നല്‍കിയത്. കേസിന്റെ മുന്നോട്ടുള്ള നടപടികള്‍ക്ക് സ്ഥലത്തെത്തിയുള്ള ഇത്തരം തെളിവ് ശേഖരണം കൂടിയേ തീരുവെന്നും അതുകൊണ്ടുതന്നെ ക്ലിഫ് ഹൗസിലെ തെളിവെടുപ്പ് അനിവാര്യമാണെന്നുമുള്ള സിബിഐ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തെളിവെടുപ്പിന് അനുമതി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സോളാര്‍ കേസുമായി ബന്ധപ്പെട്ട് 6 പീഡന പരാതികളാണ് സിബിഐ അന്വേഷണ സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതില്‍ ഹൈബി ഈഡനെതിരായ പരാതിയില്‍ മാത്രമാണ് ഇതിനുമുന്പ് എം എല്‍ എ ഹോസ്റ്റലിലെത്തി തെളിവെടുപ്പ് നടത്തിയത്. മുന്‍ മന്ത്രിമാര്‍ എം എല്‍ എമാര്‍ തുടങ്ങിയവര്‍ ഈ കേസില്‍ ആരോപണ വിധേയരാണ്.