ഡല്‍ഹി: കോണ്‍ഗ്രസിന് സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാനുളള കഴിവുണ്ടെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ വലിയ നേതാക്കളുണ്ടെന്നും അവിടെ തന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ചേരാനുളള കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ചതിനുപിന്നാലെ ദേശീയ മാധ്യമമായ ആജ് തകിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'പാര്‍ട്ടിയുടെ ഭാവി പദ്ധതികളുമായി ബന്ധപ്പെട്ട് ഞാനും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ പല കാര്യങ്ങളിലും ധാരണയിലെത്തിയിരുന്നു. അവര്‍ക്കുതന്നെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും. കോണ്‍ഗ്രസില്‍ ഒരുപാട് വലിയ നേതാക്കളുണ്ട്. അവർക്ക് എന്നെ ആവശ്യമില്ല. അവരെന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും ഞാന്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു. എനിക്ക് പറയാനുളളത് കോണ്‍ഗ്രസ് നേതാക്കളെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. 2014-നുശേഷം ഇതാദ്യമായാണ് പാര്‍ട്ടി ഇത്രയും ഘടനാപരമായ രീതിയില്‍ ഭാവി ചര്‍ച്ച ചെയ്യുന്നത്. പക്ഷേ എംപവേഡ് ആക്ഷന്‍ ഗ്രൂപ്പിനെപ്പറ്റി എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. അവര്‍ എന്നെ അതിന്റെ ഭാഗമാക്കാനാണ് ആഗ്രഹിച്ചത്. മാറ്റങ്ങള്‍ നടപ്പിലാക്കാനുളള ചുമതല എനിക്ക് നല്‍കാനായിരുന്നു നീക്കം'-പ്രശാന്ത് കിഷോര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസില്‍ പദവികളൊന്നും വേണ്ടെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍ പുനരുജ്ജീവിപ്പിക്കാനുളള പദ്ധതി നടപ്പിലാക്കിയാല്‍മാത്രം മതിയെന്നും വ്യക്തമാക്കി. പാര്‍ട്ടിക്ക് നല്‍കിയ നേതൃത്വ ഫോര്‍മുലയില്‍ രാഹുലിന്റെയോ പ്രിയങ്കയുടെയോ പേരില്ലെന്നും സ്വകാര്യമായി എന്ത് നിര്‍ദേശങ്ങളാണ് നല്‍കിയതെന്ന് പറയാന്‍ സാധിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. 'രാഹുല്‍ ഗാന്ധി എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ സ്ഥാനം തീരുമാനിക്കാന്‍ ഞാനാരാണ്? ബിജെപിയുടെ ആക്രമണത്തില്‍ തകര്‍ന്ന രാഹുല്‍ ഗാന്ധിയുടെ പ്രതിഛായ പുനര്‍നിര്‍മ്മിക്കാന്‍ കഴിയും. 2002 മുതല്‍ ഇന്നുവരെയുളള പ്രധാനമന്ത്രിയുടെ പ്രതിഛായയില്‍ വന്ന മാറ്റം ശ്രദ്ധിച്ചാല്‍ അത് സാധ്യമാണെന്ന് നിങ്ങള്‍ക്ക് മനസിലാവും'-പ്രശാന്ത് കിഷോര്‍ പറഞ്ഞു.