കോഴിക്കോട്: തനിക്കുനേരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണികള്‍ വരുന്നുണ്ടെന്ന് തൃശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട നര്‍ത്തകി മന്‍സിയ. കലാരംഗത്തുനിന്നുതന്നെയാണ് കൂടുതല്‍ എതിര്‍പ്പുകളും ഭീഷണികളും വരുന്നതെന്നും വിലക്ക് വിവാദത്തിന്റെ പേരില്‍ വരുന്ന വേദികള്‍ തനിക്ക് വേണ്ടെന്നും മന്‍സിയ പറഞ്ഞു. 'മതം പറഞ്ഞ് കലയെ മാത്രമല്ല മനുഷ്യനെപ്പോലും വേര്‍തിരിക്കരുത്. കുട്ടിക്കാലം മുതല്‍ മതത്തിന്റെ പേരില്‍ വലിയ വിവേചനങ്ങള്‍ എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. കലയെയാണ് ഞാന്‍ എന്റെ മതമായി കാണുന്നത്. മനുഷ്യരെ ഒന്നിപ്പിക്കാനാണ് കല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'- മന്‍സിയ പറഞ്ഞു.
അഹിന്ദുവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. കൂടല്‍മാണിക്യം ഭരതക്ഷേത്രത്തില്‍ നൃത്തോത്സവത്തോടനുബന്ധിച്ച് മന്‍സിയയാണ് ഭരതനാട്യം അവതരിപ്പിക്കേണ്ടിയിരുന്നത്. പരിപാടിയുടെ നോട്ടീസ് അച്ചടിച്ചതിനുശേഷമാണ് മന്‍സിയയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ വിവരം ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുന്നത്. തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം മന്‍സിയ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വലിയ പിന്തുണയാണ് കലാ സാംസ്കാരി മേഖലയില്‍നിന്നും അവർക്ക് ലഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലപ്പുറം ജില്ലയിലെ വളളുമ്പ്രം സ്വദേശിയായ മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഊരുവിലക്ക് നേരിട്ട പെണ്‍കുട്ടിയാണ്. ശാസ്ത്രീയ നൃത്തം പഠിച്ചതിന് മത നേതാക്കളില്‍ നിന്നും വലിയ വിവേചനങ്ങള്‍ നേരിട്ടിട്ടുണ്ട്. മാതാവ് മരിച്ചപ്പോള്‍ ഖബറടക്കം നടത്താന്‍പോലും പളളിക്കമ്മിറ്റി അനുവദിച്ചിരുന്നില്ല. എന്നാല്‍ അതേ നാട്ടില്‍ ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചാണ് മന്‍സിയ തനിക്ക് വിലക്കേര്‍പ്പെടുത്തിയവര്‍ക്ക് മറുപടി നല്‍കിയത്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാംറാങ്കോടെ പാസായ നര്‍ത്തകിയാണ് മന്‍സിയ.