കോട്ടയം: പ്രമേയങ്ങളിലും ആഖ്യാനത്തിലുമുള്ള വ്യത്യസ്തതകൊണ്ട് ശ്രദ്ധേയനായ മലയാളത്തിലെ പ്രമുഖ കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. പാൻക്രിയാസുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിനു രണ്ടാഴ്ചയോളമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. 47 വയസായിരുന്നു. രചനാ രീതിയിലെ വൈഭവത്താല്‍ കവിതാസ്വാദകര്‍ക്ക് പ്രിയങ്കരനായി മാറിയ ബിനു കീഴാള ജീവിതവും, ശരീരവും പ്രകൃതിയും തന്റെ കവിതകളുടെ മുഖ്യ പ്രമേയമാക്കി. ശൈലിയിലും പറച്ചിലിലും ആവര്‍ത്തനങ്ങള്‍ ഇല്ലാതെ നിരന്തരം നവീകരിക്കാന്‍ ശ്രമിച്ച കവിയായാണ് ബിനുവിനെ നിരൂപകര്‍ വിലയിരുത്തുന്നത്. ഇടുക്കി ജില്ലയിലെ കുമിളിയിലാണ് താമസം. സംസ്കാരം സ്വദേശമായ ഹരിപ്പാട് നടക്കും.
മയിലൻ - ചെല്ലമ്മ ദമ്പതികളുടെ മകനായ ബിനു എം പള്ളിപ്പാട്,1974-ൽ ഹരിപ്പാടിനടുത്ത പ്രദേശമായ പള്ളിപ്പാടാണ് ജനിച്ചത്. ഭാര്യ കെ ആർ അമ്പിളി. പള്ളിപ്പാട് നടുവട്ടം ഹൈസ്കൂളിലും പരുമല ദേവസ്വം ബോർഡ് കോളജിലുമായാണ് പഠനം പൂർത്തീകരിച്ചത്. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ കവിതാ രചനയില്‍ സജീവമായ ബിനു കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കാവ്യജീവിതത്തില്‍ നിരവധി ശ്രദ്ധേയമായ രചനകള്‍ നടത്തിയിട്ടുണ്ട്. അറിയപ്പെടുന്ന സംഗീതജ്ഞന്‍ കൂടിയാണ് ബിനു എം പള്ളിപ്പാട്. പുല്ലാങ്കുഴല്‍ വാദകനായ അദ്ദേഹം വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ബാവുൽ ഗായകർക്കൊപ്പം യാത്ര ചെയ്ത് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പാലറ്റ്' ആണ് ആദ്യ കവിതാ സമാഹാരം (2009). അവർ കുഞ്ഞിനെ തേടുമ്പോൾ (2013), കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല, കേരള സർവകലാശാല, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലെ സിലബസ്സില്‍ ബിനുവിന്റെ കവിതകള്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. തമിഴ് കവി എൻ ഡി രാജ് കുമാറിന്‍റെ സമ്പൂർണ കവിതകൾ, ഒലിക്കാതെ ഇളവേനൽ എന്ന ഇലങ്കൻ പെൺ കവിതകൾ എന്നിവയാണ് മറ്റു കൃതികള്‍. സി സി ചെല്ലപ്പയുടെ ജല്ലിക്കെട്ട് എന്ന നോവൽ രാജ് കുമാറുമൊത്ത് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ സൗത്ത് ഇന്ത്യൻ ദളിത് ആന്തോളജിയിലും ബിനു എം പള്ളിപ്പാടിന്റെ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്.