തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ തെരഞ്ഞെടുത്തതിനെതിരെ വിമര്‍ശനവുമായി എം പിയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ ജെബി മേത്തര്‍. പി ശശി ഇപ്പോള്‍ വിശുദ്ധനായോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. ഈ നിയമനം റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ശിവശങ്കര്‍ ഐ എ എസ്, പി ശശി എന്നിവരെ കുടിയിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് മാലിന്യക്കൂമ്പാരമായെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു. പീഡനപരാതിയിലാണ് ശശിയെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയത്. ഇപ്പോള്‍ തിരികെ വരുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി. ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ്. ഈ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ സിപിഎം നേതാവ് പി ജയരാജനും വിമര്‍ശനം ഉന്നയിച്ചിരുന്നു. നിയമനത്തില്‍ സൂഷ്മത പുലര്‍ത്തണമെന്നും തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നുമായിരുന്നു പി ജയരാജന്‍ സംസ്ഥാന കമ്മറ്റിയെ അറിയിച്ചത്. പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയ സംഭവങ്ങള്‍ മറക്കരുതെന്നും പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടിക്കുള്ളില്‍ നിന്നും പി. ശശിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തതല്ല എന്ന സൂചനയാണ് പുറത്തുവരുന്നത്. ഇന്നലെ നടന്ന സംസ്ഥാന കമ്മറ്റിയിലാണ് പി ശശിക്ക് പുതിയ ചുമതല നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ നിന്നും പുത്തലത്ത് ദിനേശൻ ഒഴിഞ്ഞതിന് പിന്നാലെയാണ് പി ശശിയെ നിയമിച്ചത്. സദാചാര ലംഘന ആരോപണങ്ങളെ തുടർന്ന് 2011-ലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ശശി പാർട്ടിക്ക് പുറത്തായത്. ഡിവൈഎഫ്ഐ ജില്ലാ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നൽകിയത്. എന്നാൽ ശശിക്കെതിരായ നടപടി പാർട്ടിക്കുള്ളിൽ ഒതുങ്ങിയതോടെ ക്രൈം വാരിക എഡിറ്റർ ടി. പി. നന്ദകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ തെളിവില്ലെന്ന് കണ്ടാണ് കോടതി പി. ശശിയെ കുറ്റവിമുക്തനാക്കിയത്. തുടര്‍ന്ന് 2018 ജൂലൈയിൽ പാർട്ടിയിലേക്ക് മടങ്ങിയെത്തിയ ശശി, 2019 മാർച്ചിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചെത്തി. നേരത്തെ ഇ. കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു ശശി.