പാട്ന: ബിഹാറില്‍ കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷനായി കനയ്യ കുമാറിനെ തെരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ട്. മദൻ മോഹൻ ഝാ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ നേതൃത്വം ശ്രമിക്കുന്നത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താത്പര്യ പ്രകാരം കനയ്യ കുമാറിനെ നിയോഗിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ വെച്ച് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഝാ രാജിവെച്ചത്. എന്നാല്‍ ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചോ മദൻ മോഹൻ ഝായുടെ രാജിയെക്കുറിച്ചോ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിഹാറിന്‍റെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി മുസ്ലീമിനും, ദളിതിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും കോണ്‍ഗ്രസുമായി അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ബിഹാറില്‍ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് നല്‍കാനും യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുവാനും കനയ്യ കുമാറിന് സാധിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ സി പി ഐയില്‍ നിന്നും പാര്‍ട്ടി മാറി കോണ്‍ഗ്രസിലേക്കെത്തിയ കനയ്യ കുമാറിനോട് ആര്‍ ജെ ഡി നേതൃത്വത്തിന് താത്പര്യക്കുറവാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി കനയ്യ കുമാറില്‍ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളായ മീരാ കുമാർ, താരിഖ് അൻവർ, രഞ്ജീത് രഞ്ജൻ തുടങ്ങിവർക്കാണ് സംസ്ഥാന നേതൃത്വം പിന്തുണ നല്‍കുന്നത്. അതോടൊപ്പം,വർക്കിംഗ് പ്രസിഡന്റായ ശ്യാം സുന്ദർ സിംഗ് ധീരജിന്‍റെ പേരും ഉയര്‍ന്നുവരുന്നുണ്ട്.