ഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ മുന്നോടിയായി വിഷയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ദൌത്യസംഘം ശുപാര്‍ശ സമര്‍പ്പിച്ചു. സമതാ പാര്‍ട്ടി നേതാവ് ജയ ജയ്റ്റിലിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് കേന്ദ്ര സര്‍ക്കാരിന് ഇതുസംബന്ധമായ റിപ്പോര്‍ട്ട് കൈമാറിയത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുക എന്ന തീരുമാനം തത്വത്തില്‍ അംഗീകരിച്ചുകൊണ്ട്, അത് പ്രശ്നങ്ങളില്ലാതെ നടപ്പിലാക്കാനുള്ള വഴികളാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ജയ ജയ്റ്റിലി സമിതി രണ്ടുതരത്തിലുള്ള വഴികളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിക്കൊണ്ടുള്ള വിജ്ഞാപനം കൊണ്ടുവരികയും രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണതോതില്‍ നടപ്പാക്കുകയും ചെയ്യക എന്നതാണ് ആദ്യത്തേത്. അങ്ങിനെയാകുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് അത് പ്രാവര്‍ത്തികമാക്കാനും നിയമത്തോട് താദാത്മ്യം പ്രാപിക്കാനും കൂടുതല്‍ സമയം ലഭിക്കും എന്നാണ് സമിതി കരുതുന്നത്. ഇത് നിയമലംഘനം കുറയ്ക്കാനും പ്രതിഷേധം കുറയ്ക്കാനും സഹായിക്കും. മൂന്നുവര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി നടപ്പാക്കുക എന്നതാണ് രണ്ടാമത്തെ രീതിയായി സമിതി ശുപാര്‍ശ ചെയ്യുന്നത്. ഇതനുസരിച്ച് അടുത്ത മൂന്നുവര്‍ഷക്കാലയളവില്‍ ഓരോ വര്‍ഷവും ഓരോ വയസ്സുകൂട്ടിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കണം. അങ്ങിനെവരുമ്പോള്‍ നിലവിലെ പ്രായമായ 18 ല്‍ നിന്ന് 21 ലേക്ക് എത്തുമ്പോള്‍ 2024 ആകും. അതായത് നിയമം പൂര്‍ണ്ണമായി നടപ്പാകുന്നത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തിലായിരിക്കും.
മേല്‍പ്പറഞ്ഞ എത് രീതി അവലംബിച്ചാലും വിവാഹപ്രായം ഉയര്‍ത്തുന്നത് ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വ്യാപകമായ രീതിയില്‍ പ്രചാരണവും വിവിധ മഹിളാ, ജനാധിപത്യ സംഘടനകളുമായി ചര്‍ച്ചയും സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശവും ജയ ജയ്റ്റിലി സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രശനം പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചത്. ശുപാര്‍ശകൂടി പരിഗണിച്ച് പാര്‍ലമെന്റിന്റെ അടുത്ത വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.