ലോകത്താകെയുള്ള മലയാളിസമൂഹത്തെ സഹായിക്കാന്‍ നമുക്കാകെ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പ്രവാസികള്‍ക്ക് കേരളത്തില്‍ നടക്കുന്ന കാര്യങ്ങളും അറിയേണ്ടതുണ്ട്, ഇതിനായി പ്രവാസിസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തിഎന്നും മുഖ്യമന്ത്രി പറഞ്ഞു . 22 രാജ്യങ്ങളില്‍നിന്നുള്ള 30 പ്രവാസി മലയാളികളോടാണ് സംസാരിച്ചത്. യാത്രാവിലക്കും നിയന്ത്രണങ്ങളും പ്രവാസജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. പ്രവാസികളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. പുതിയ സാഹചര്യത്തില്‍ സര്‍ക്കാരിന് ചെയ്യാനാകുന്നതെല്ലാം ചെയ്യും.
ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂള്‍ മാനേജ്മെന്‍റുകള്‍ ഫീസ് അടക്കാനുള്ള സമയം നീട്ടിവെക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകളില്‍ പഠനം നടക്കുന്നില്ല. ഈ കാലയളവിലും ഫീസ് നല്‍കേണ്ടിവരുന്നത് പ്രവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തി.
കൊവിഡ് രോഗബാധയോ സംശയമോ ഉള്ള പ്രവാസികള്‍ക്ക് ആവശ്യമായ ക്വാറന്‍റൈന്‍ സംവിധാനം ഉറപ്പാക്കല്‍ ഒരു പ്രധാന ആവശ്യമാണ്. ഓരോ രാജ്യത്തും അവിടെയുള്ള സംഘടനകള്‍ ചേര്‍ന്നുകൊണ്ട് ഈ വിധത്തില്‍ പ്രയാസമനുഭവിക്കുന്ന ആളുകള്‍ക്ക് ക്വാറന്‍റൈന്‍ സംവിധാനത്തിനായി പ്രത്യേക കെട്ടിടങ്ങള്‍ ഏര്‍പ്പാട് ചെയ്യാനാകുമോ എന്ന് പരിശോധിക്കും. നിരീക്ഷണത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി പ്രത്യേക ക്വാറന്‍റൈന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. പ്രവാസി മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാകുന്നവർ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്‍റെ ഇടപെടലിനായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിനെ കത്ത് മുഖേന ബന്ധപ്പെട്ടിട്ടുണ്ട്. വിസ കാലാവധി ആറുമാസം കൂടി വര്‍ധിപ്പിക്കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ തിരിച്ച് കേരളത്തിലേക്കെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതു സംബന്ധിച്ചുള്ള പ്രോട്ടോകോളിന്റെ ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ കുറിച്ച് പഠിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടു പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനമെടുക്കും.