കൊച്ചി: നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപും കാവ്യാ മാധവനും ചേര്‍ന്നെന്ന് അന്വേഷണ സംഘം. നടിയോട് ദിലീപിനും കാവ്യക്കും വൈരാഗ്യമുണ്ടായിരുന്നു. ദിലീപ് ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്. സുഹൃത്തുക്കളായിരുന്ന അതിജീവിതയും കാവ്യാ മാധവനും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിനു വഴിയൊരുക്കിയ സംഭവങ്ങൾക്കു കാരണമെന്ന് വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ കാവ്യ മാത്രമാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദിലീപിനും അതിജീവിതയോട് വലിയ പകയുണ്ടായിരുന്നുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. നേരത്തെ സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികള്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ പിന്നീട് മൊഴി മാറ്റുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേസിന്റെ അന്വേഷണപരിധിയിലേക്കു കാവ്യാ മാധവനെ കൊണ്ടുവന്ന് അന്വേഷണം വഴിതെറ്റിക്കാന്‍ ദിലീപിന്‍റെ അഭിഭാഷകര്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അതിന്‍റെ ഭാഗമാണ് ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റേതായി പുറത്തുവന്ന ശബ്ദരേഖയെന്ന് അവര്‍ കരുതുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം കാവ്യാ മാധവന് നോട്ടീസ് നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടേയും ഡിജിറ്റൽ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്.