അമൃത്സര്‍: പത്താന്‍കോട്ട് ഭീകരാക്രമണം നടന്നപ്പോള്‍ സൈന്യത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പഞ്ചാബിനോട് 7.5 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 'പത്താന്‍കോട്ട് ഭീകരാക്രമണമുണ്ടായപ്പോള്‍ സൈന്യത്തെ അയക്കണമെങ്കില്‍ പണം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. താനും ആം ആദ്മി നേതാവായ സാധു സിംഗും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെ പോയി കണ്ടു. തുടര്‍ന്ന് പണം തന്‍റെ എംപി ഫണ്ടില്‍ നിന്ന് പിന്‍വലിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടു. പണം പിന്‍വലിക്കുന്നതിനോടൊപ്പം പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ലെന്നും സൈനിക സേവനം ഇന്ത്യയില്‍ നിന്ന് വാടകയ്ക്ക് എടുക്കുകയാണെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നും താന്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഭഗവന്ത് മന്‍ പറഞ്ഞു.
2016 ജനുവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമതാവളം തീവ്രവാദികള്‍ ആക്രമിച്ചത്. അക്രമണത്തില്‍ ആറ് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ അടക്കം ഏഴ് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭഗവന്ത് മന്‍ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തതിനു പിന്നാലെ ശക്തമായ നിലപാടുകളാണ് കേന്ദ്രസര്‍ക്കാരിനെതിരെ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ചണ്ഡിഗഢിലേക്ക് നടത്തുന്ന അനധികൃത കടന്നുകയറ്റത്തിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ ജീവനക്കാർക്ക് കേന്ദ്ര സർവീസ് നിയമങ്ങൾ ബാധകമാകുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭഗവന്ത് മന്നിന്‍റെ നീക്കം.