തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതിരുന്നതിനെതിരെ കേരളാ ഹൈക്കോടതി. പണിമുടക്ക് ദിനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് വരണമെന്ന് മുന്‍ കോടതി ഉത്തരവുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരായിട്ടില്ല. ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പൊതുപണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ദേശീയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ്. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. തുറന്ന കടകളെല്ലാം സംയുക്ത തൊഴിലാളി നേതാക്കള്‍ ചേര്‍ന്ന് അടപ്പിച്ചു. തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശീയ തലത്തില്‍ ബി എം എസ് ഒഴികെ 20- ഓളം സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ 6 മണി മുതല്‍ നാളെ 30 ന് വൈകുന്നേരം 6 മണി വരെയാണ് പണിമുടക്ക്.