കൊച്ചി: വഴിയരികിലെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യണമെന്ന ഉത്തരവില്‍ സാവകാശം തേടാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. ജനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതെ തോരണങ്ങളും പതാകകളും സ്ഥാപിക്കമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കെടുത്തിരുന്നു. വഴിയരികിലെ കൊടി തോരണങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നത് പ്രചാരണത്തിനുള്ള അവസരമില്ലാതാക്കുകയാണെന്ന വിലയിരുത്തലും സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്നു വന്നു. പാര്‍ട്ടി സമ്മേളന സമയങ്ങളില്‍ സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍ നിശ്ചിത സമയ പരിധിക്കുളളില്‍ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.
പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടും. വിഷയവുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നാളെ തിരുവനന്തപുരത്ത് വെച്ചായിരിക്കും ചര്‍ച്ച നടക്കുക. അതേസമയം, പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളും പതാകകളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി പല തവണയായി പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൊടിമരം പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വരെ വഴി വെക്കുന്നുണ്ട്. ഭൂസംരക്ഷണ നിയമത്തിന്‍റെ ലംഘനമാണ് നടക്കുന്നത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ആർക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങളും പതാകകളും സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതി. അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ ഭയം കൊണ്ട് ആരും മുതിരുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.