അമൃത്സര്‍: രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാനോ വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കാനോ താന്‍ ഇല്ലെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. പഞ്ചാബിന്‍റെ പതിനേഴാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്‍. തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. ഇക്കാര്യം മനസ്സില്‍ വെച്ചായിരിക്കും താന്‍ എപ്പോഴും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭഗത് സിംഗിന്‍റെ ഗ്രാമമായ ഖട്കർ കാലനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ആം ആദ്മി പാര്‍ട്ടിയിലെ അംഗമാണ് താന്‍. എന്നാല്‍ ഈ സര്‍ക്കാര്‍ എല്ലാവരുടെയുമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അവരവര്‍ക്ക് താത്പര്യമുള്ള രാഷ്ട്രീയത്തില്‍ വിശ്വാസിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിച്ചും പരിഹസിച്ചും മുന്‍പോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെ ഭാവിയില്‍ ഭഗത് സിംഗ് ആശങ്കാകുലനായിരുന്നു. അക്കാര്യം മുന്‍ നിര്‍ത്തി നമ്മള്‍ ഒരുമിച്ച് സമൂഹത്തിന്‍റെ പുരോഗതിക്കായി പ്രവര്‍ത്തിക്കണം. തൊഴിലില്ലായ്മ പരിഹരിക്കും. കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേകമായി പദ്ധതികള്‍ തയ്യാറാക്കും. പഞ്ചാബിൽ സ്‌കൂളുകളും ആശുപത്രികളും നിർമിക്കും. എല്ലാവരുടെയും സഹകരണവും അനുഗ്രഹവുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് - ഭഗവന്ത് മന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കേജ്രരിവാളും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഡൽഹി മന്ത്രിമാർ, ആം ആദ്മി നേതാക്കൾ കലാ സാംസ്‌കാരിക മേഖലയിൽ നിന്നുള്ള അഥിതികൾ എന്നിവരും ചടങ്ങിൽ പങ്കാളികളായി. ഡല്‍ഹിക്ക് പുറത്ത് ആദ്യമാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുന്നത്. പഞ്ചാബില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 92 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടിയാണ് വിജയിച്ചത്.