കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക. അതിര്‍ത്തി അടക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ തീര്‍ത്തു പറഞ്ഞു. കാസർഗോഡ് സ്ഥിതി ഗൗരവതരമാണെന്ന് അദ്ദേഹം വിലയിരുത്തി. ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡയ്ക്ക് അയച്ച മറുപടി കത്തിലാണ് അതിർത്തി തുറക്കില്ലെന്ന നിലപാട് യെദ്യൂരപ്പ ആവർത്തിച്ചത്. അതിർത്തി തുറക്കുന്നത് കർണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഉന്നയിക്കുന്ന വാദം.
നേരത്തേ, തലപ്പാടി അതിർത്തി തുറക്കണമെന്ന ഹൈക്കോടതി വിധി കർണാടക തള്ളിയിരുന്നു. അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും, റോഡുകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിർത്തി അടച്ചിട്ടില്ലെന്നും രോഗബാധിത പ്രദേശങ്ങൾ വേർതിരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കര്‍ണാടകയുടെ വാദം. കര്‍ണാടകയുടെ നിലപാടിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
Also Read
കാസർഗോഡ് രോഗികളെ മംഗളൂരുവിലേയ്ക്ക് പ്രവേശിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. കൂട്ടത്തിൽ രോഗികൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും അതിർത്തി അടച്ചത് മുൻകരുതലിന്റെ ഭാഗമായിട്ടാണെന്നും യെദ്യൂരപ്പ പറയുന്നു. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്. ഡി. ദേവഗൗഡ ബി. എസ്. യെദ്യൂരപ്പക്ക് കത്ത് അയച്ചിരുന്നു. ഇതിന്റെ മറുപടിയായി അയച്ച മൂന്ന് പേജുള്ള കത്തിലാണ് യെദ്യൂരപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.