ഡല്‍ഹി: ഉത്തര്‍പ്രദേശും പഞ്ചാബുമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കെ ഇതുവരെയുളള കോണ്‍ഗ്രസിന്റെ പ്രകടനത്തെ വിശകലനം ചെയ്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുമായി കടുത്ത പോരാട്ടം നടന്നു. അവിടെ അകലിദളും നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഒരു ത്രികോണ മത്സരമായിരുന്നു നടന്നത് എന്നുവേണം പറയാന്‍. എങ്കിലും പഞ്ചാബില്‍ വിജയിക്കാനാവും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത് എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017-ലെ തെരഞ്ഞെടുപ്പിലും ആം ആദ്മി വിജയിച്ചുവരുന്നു എന്ന ചിത്രമായിരുന്നു വോട്ടെണ്ണല്‍ ദിനത്തിലുണ്ടായിരുന്നത്. എന്നാല്‍ അവസാനം കോണ്‍ഗ്രസാണ് വിജയിച്ചത്. അതുതന്നെയാണ് ഇത്തവണയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പഞ്ചാഞ്ചിലെ നേതാക്കള്‍ തമ്മില്‍ ആദ്യം അഭിപ്രായവ്യത്യാസങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പഞ്ചാബ് കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുളള സംസ്ഥാനമാണ് പഞ്ചാബ്. ആ സംഘടനാ സംവിധാനം നല്‍കുന്ന ആശ്വാസമുണ്ട്. ചന്നിയുടെ നേതൃത്വത്തിലുളള ഗവണ്‍മെന്റ് മൂന്നുമാസത്തിനുളളില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസം ജനിപ്പിച്ചിട്ടുണ്ട്- കെ സി വേണുഗോപാല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉത്തര്‍പ്രദേശ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരുകാലത്ത് വലിയ ശക്തികേന്ദ്രമായിരുന്നു. പക്ഷേ പിന്നീട് സംഘടനാപരമായി ഒരുപാട് ദൗര്‍ബല്യമുളള സംസ്ഥാനമായി. 400 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്ന് പറയുന്നത് എളുപ്പമുളള കാര്യമായിരുന്നില്ല എന്നാല്‍ ആ ദൗത്യം വളരെ വിജയകരമായി പൂര്‍ത്തിയാക്കി. 400 നിയോജക മണ്ഡലങ്ങളിലും ഞങ്ങള്‍ വിജയിക്കുമെന്ന വിചാരമൊന്നുമില്ല. പക്ഷേ ഒരു നല്ല ഭാവി തലമുറയെ കൊണ്ടുവരാന്‍ കഴിഞ്ഞു. അവിടെ ഒരു ബൈപോളാര്‍ ഫൈറ്റ് അവസാനം വന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന ചിന്താഗതി കോണ്‍ഗ്രസിനുവോട്ടുചെയ്യുന്ന ചില വിഭാഗങ്ങള്‍ക്കുണ്ടായി. പക്ഷേ ഞങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ട് ബിജെപിക്ക് നഷ്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിലേക്ക് കടന്നുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അത് സമാജ് വാദി പാര്‍ട്ടിയെ സഹായിക്കും.
സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയൊന്നുമല്ല. അവരുതന്നെ പറഞ്ഞിട്ടുണ്ടല്ലോ കോണ്‍ഗ്രസ് അധ്യക്ഷ അവരാണെന്ന്. അവര്‍ രാത്രി 12 മണിക്കുപോലും എന്നെ വിളിച്ച് സംസ്ഥാനങ്ങളുടെ സ്ഥിതിഗതികള്‍ ചോദിക്കാറുണ്ട്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ഞങ്ങള്‍ക്കുണ്ട്.- കെ സി വേണുഗോപല്ർ