തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ 85 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങാന്‍ പണം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. രണ്ടുവര്‍ഷം മുന്‍പ് 85 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. അന്ന് ഗവര്‍ണറുടെ ആവശ്യം അംഗീകരിച്ചെങ്കിലും അന്തിമ തീരുമാമെടുത്തിരുന്നില്ല.
ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതും ബെന്‍സ് കാറാണ്. അതിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടി. വി വി ഐ പി പ്രോട്ടോക്കോള്‍ പ്രകാരം ഒരു ലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റാം. അതേസമയം, പുതിയ ബെന്‍സ് കാര്‍ വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. ചുരുക്കം ചില യാത്രകള്‍ക്കൊഴികെ മറ്റ് യാത്രകള്‍ക്കെല്ലാം ഭാര്യക്ക് അനുവദിച്ച കാറാണ് ഉപയോഗിക്കുന്നത്. ഏത് വാഹനം നല്‍കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം എന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ നിയമനങ്ങൾ ധൂർത്താണെന്ന് കാട്ടി ഗവർണർ സര്‍ക്കാരിനെതിരെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പുതിയ ബെൻസ് കാർ വേണമെന്ന ആവശ്യം ധൂര്‍ത്തില്‍ പെടില്ലേ എന്നാണ് സമൂഹമാധ്യമങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. രാജ്ഭവനിലെ നിയമനങ്ങളും ചർച്ചയിൽ വരുന്നുണ്ട്. രാജ്ഭവനിലെ 158 നിയമനങ്ങളിൽ ഭൂരിഭാഗത്തിലും പിഎസ്‌സിക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോ പങ്കില്ല. ഗവർണറെ സ്വാധീനിച്ച് നിയമനം നേടിയവരാണ് എല്ലാം എന്നാണ് ആരോപണം.