തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിലെത്തിയതോടെ ‘ഗോ ബാക്ക്’ മുഴക്കിയാണ് പ്രതിപക്ഷം നിയമസഭയില്‍ നിന്നും പുറത്ത് പോയത്. അവസാന മണിക്കൂറില്‍ സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയതിന് ശേഷമാണ് ഗവര്‍ണര്‍ ഇന്നലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെച്ചത്. ഇത് ഭരണപക്ഷവും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് ഒത്തുകളിയുടെ ഭാഗമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഗവർണ്ണറും മുഖ്യമന്ത്രിയും ടോം ആൻ്റ് ജെറി കളിക്കുകയാണ്. അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഇരട്ട ചങ്ക് എവിടെപ്പോയി? അധികാരത്തിൽ തുടരാൻ ബി ജെ പിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നിലപാടിനെ സിപിഐയും വിമര്‍ശിച്ചു. ഗവര്‍ണര്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമായിട്ടാണ്. ഗവര്‍ണറെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് സിപിഐ നിലപാട്. 'ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്ക് നിര്‍ത്തണം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഗവര്‍ണര്‍ക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശങ്ങളിലേക്ക് ഗവര്‍ണര്‍ കൈകടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകിടം മറിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.