കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ അഭിഭാഷകന്‍ കേസില്‍ നിന്നും പിന്മാറി. കൊച്ചി എന്‍ ഐ എ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടയിലാണ് കേസില്‍ നിന്നും പിന്മാറുകയാണെന്ന് അഭിഭാഷകന്‍ അറിയിച്ചത്. വക്കാലത്ത് ഒഴിയുന്നതിന്‍റെ കാരണം വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും അഭിഭാഷകന്‍ സൂരജ് ടി ഇലഞ്ഞിക്കൽ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ ഐ എ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് അഭിഭാഷകന്‍ പിന്മാറുന്നത്. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിൽ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണമെന്ന സ്വപ്നയുടെ ഹർജി കൊച്ചി എൻ ഐ എ കോടതി പരിഗണിക്കുന്നത് മാറ്റി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നും സ്വപ്ന ആരോപിച്ചിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ശിവശങ്കറിന്‍റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.