കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയുടെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവില്‍ അട്ടിമറി. ഇരയുടെ അമ്മയ്ക്കാണ് കോടതി കുഞ്ഞിന്റെ സംരക്ഷണ ചുമതല നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതി റോബിന്‍ വടക്കുംചേരിയുടെ കുടുംബം കുഞ്ഞിനെ എടുത്തുകൊണ്ടുപോയെന്നും തിരികെ നല്‍കുന്നില്ലെന്നുമുളള ഇരയുടെ അമ്മയുടെ വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കുഞ്ഞിനെ പ്രതിയുടെ ബന്ധുക്കള്‍ കൊണ്ടുപോയി കോട്ടയത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് മാറ്റിയെന്നും ശിശുക്ഷേമ സമിതി പ്രതിക്ക് അനുകൂലമായി അട്ടിമറി നീക്കം നടത്തിയെന്നുമാണ് ഇരയുടെ അമ്മ ആരോപിക്കുന്നത്.
സംഭവം വിവാദമായതോടെ പ്രതിയുടെ ബന്ധുക്കള്‍ കുഞ്ഞിനെ ഇരയുടെ അമ്മയ്ക്ക് കൈമാറുകയായിരുന്നു. വിഷയം പരിശോധിക്കാന്‍ സി ഡബ്ല്യു സി സിറ്റിംഗ് കണ്ണൂര്‍ തലശേരിയില്‍ നടന്നു. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സെയിന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ വികാരിയായിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതേതുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചു. 2019-ല്‍ തലശേരി പോക്സോ കോടതി റോബിന്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും മൂന്ന് കേസുകളിലായി ഇരുപത് വർഷം തടവ് വിധിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസംബർ ഒന്നിന് ഹൈക്കോടതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ പകുതിയായി കുറച്ച് ഉത്തരവിട്ടിരുന്നു. ഇരുപത് വര്‍ഷം തടവ് എന്നത് പത്ത് വര്‍ഷമായും പത്ത് ലക്ഷം രൂപ പിഴ എന്നത് ഒരു ലക്ഷം രൂപയായുമാണ് കുറച്ചത്. ശിക്ഷാവിധിക്കെതിരെ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.